തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കൽ; ഡിസംബര്‍ വരെ സമയം നീട്ടി നൽകണമെന്ന് അദാനി

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സമയം നീട്ടി ചോദിച്ച് അദാനി. കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് ഏറ്റെടുക്കൽ വൈകുന്നതെന്ന് അദാനി ഗ്രൂപ്പ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയ്പൂർ, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അദാനി ഗ്രൂപ്പിന്റെ ആവശ്യം ഈ മാസം അവസാനം ചേരുന്ന ബോർഡ് യോഗം ചർച്ച ചെയ്യുമെന്ന് എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജനുവരി 19 ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാർ പ്രകാരം 180 ദിവസത്തിനുള്ളിൽ തിരുവനന്തപുരം, ജയ്പൂർ, ഗുവഹാത്തി വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കണം എന്നായിരുന്നു വ്യവസ്ഥ. സമയപരിധി ഈമാസം അവസാനിക്കാനിരിക്കേയാണ് അദാനി കത്ത് നൽകിയത്. കഴിഞ്ഞ വര്‍ഷം ലക്നൗ അടക്കമുള്ള വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പിന് സമയം നീട്ടി നല്‍കിയിരുന്നു.

Read more

ഏറ്റെടുക്കലിന് മുന്നോടിയായി വിമാനത്താവളത്തിലെ ആസ്തികളുടെ കണക്കെടുപ്പ് ആവശ്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് അദാനി ഗ്രൂപ്പ്, എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി അദാനി ഗ്രൂപ്പ് ഒപ്പുവെച്ച കരാറിൽ ആറ് മാസംവരെ ഏറ്റെടുക്കൽ നീട്ടി നൽകാമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പ്രകാരം അദാനി ഗ്രൂപ്പിന് ഇളവ് അനുവദിക്കാനാണ് സാദ്ധ്യത.