സവര്‍ക്കരുടേയും ഗോള്‍വാള്‍ക്കരുടെയും യഥാര്‍ത്ഥ വീക്ഷണങ്ങള്‍ പഠിപ്പിക്കണം; പുസ്തകവിവാദത്തിൽ എബിവിപി

സവര്‍ക്കരുടേയും ഗോള്‍വാള്‍ക്കരുടെയും യഥാര്‍ത്ഥ വീക്ഷണങ്ങള്‍ പഠിപ്പിക്കാന്‍ കണ്ണൂർ യൂണിവേഴ്‌സിറ്റി തയ്യാറാവണമെന്ന്  എബിവിപി. ഇതിനായി ഗവര്‍ണറേയും വിസിയേയും കാണുമെന്ന് ബിവിപി സംസ്ഥാന ജോ. സെക്രട്ടറി ഈശ്വരപ്രസാദ് പറഞ്ഞു. ദേശീയതാ പഠനമെന്ന പേരില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയത് ഇരുവരുടെയും യഥാര്‍ത്ഥ വീക്ഷണമടക്കുന്ന പുസ്തകമല്ലെന്നും, എസ്എഫ്‌ഐക്കും കെഎസ്‌യുവിനും ദുഷ്ടലാക്കെന്നും ഈശ്വരപ്രസാദ് കുറ്റപ്പെടുത്തി.

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയെ  ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യത്യസ്തമായ ആശയങ്ങള്‍ പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കണമെന്ന് യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണർ പറഞ്ഞു.

പുരോഗമന ആശയങ്ങളാണ് എന്നും ലോകത്തെ മുന്നോട്ട് നയിച്ചിട്ടുള്ളത്. ശരിയുടെയും തെറ്റിന്റെയും വ്യത്യസ്ഥ തലങ്ങളുണ്ട്. എല്ലാം മനസിലാക്കാന്‍ ശ്രമിക്കണം. ഇത് ഇന്ത്യയാണ്, വൈവിധ്യങ്ങളുടെ കേന്ദ്രമാണ് രാജ്യം. വിദ്യാര്‍ത്ഥികള്‍ ആശയങ്ങള്‍ പഠിച്ച ശേഷം സംവാദത്തില്‍ ഏര്‍പ്പെടട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ണൂര്‍ സര്‍വ്വകാശാല പിജി സിലബസ് വിവാദത്തില്‍ വൈസ് ചാന്‍സിലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയുടെ പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗ്ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്.