ആം ആദ്മി - ട്വന്റി ട്വന്റി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാന്‍ കഴിയൂ: എം. സ്വരാജ്

സംസ്ഥാനത്ത് ആം ആദ്മിയും ട്വന്റി ട്വന്റിയും ചേര്‍ന്ന് ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സി പി എം നേതാവ് എം സ്വരാജ്. തൃക്കാക്കരയില്‍ ആം ആദ്മി – ട്വന്റി ട്വന്റി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാന്‍ കഴിയൂ. വികസന ആശയങ്ങളാണ് ഈ പാര്‍ട്ടികള്‍ നേരത്തെ മുന്നോട്ടുവെച്ചത്. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലേക്ക് വരുക, അഴിമതി കുറയ്ക്കുക എന്നിവയും തങ്ങളുടെ അജണ്ടയായി അവര്‍ പറയുന്നു. സഖ്യത്തിന്റെ നിലപാടുകള്‍ ഇടത് പക്ഷ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ വികസനമാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണം വിഷയം. വികസനത്തെ പിന്തുണക്കുന്നവര്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കും. മന്ത്രിമാര്‍ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശുദ്ധ അംസബന്ധമാണ്. പരാജയപ്പെടും എന്ന ഭയത്തെ തുടര്‍ന്നാണ് വിഡി സതീശന്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. മന്ത്രിമാരുടെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ വി.ഡി. സതീശനെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം വന്ന് പ്രചാരണ രീതി കാണട്ടെയെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര മണ്ഡലത്തില്‍ മന്ത്രിമാര്‍ അവരവരുടെ മതത്തിലും ജാതിയിലും പെട്ട വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിക്കുകയാണ് എന്നായിരുന്നു വി.ഡി സതീശന്‍ പറഞ്ഞത്. മതേതരകേരളത്തിന് ഇത് അപമാനണ്. പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ്. മുഖ്യമന്ത്രി സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.