മൂന്ന് ദിവസത്തെ സന്ദര്‍ശം; രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; വയനാട്ടിലെയും കൊച്ചിയിലെയും പരിപാടികളില്‍ പങ്കെടുക്കും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഇന്നലെ രാത്രിയാണ് അദേഹം കരിപ്പൂര്‍ വിമാനത്താളത്തിലെത്തിയത്. ഇന്നു രാവിലെ കോഴിക്കോട്ട് നിന്നും തിരുവാലി, വണ്ടൂര്‍, ചുങ്കത്തറ, വഴിക്കടവ് എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. നാളെ രാഹുല്‍ ഗാന്ധി മുഴുവന്‍ സമയം വയനാട് ജില്ലയിലുണ്ടാകും.

രാവിലെ 9.30-ന് ബത്തേരി ഇഖ്‌റ ആശുപത്രിയില്‍ ഇഖ്‌റ ഡയഗ് നോസ്റ്റിക്‌സിന്റെയും ഓക്‌സിജന്‍ പ്ലാന്റിന്റെയും ഉദ്ഘാടനം നടത്തും. പി. എം. ജി.എസ്.വൈ. പദ്ധതിയില്‍ നിര്‍മ്മിച്ച മഞ്ഞപ്പാറ- നെല്ലാറച്ചാല്‍ – മലയച്ചന്‍കൊല്ലി റോഡിന്റെ ഉദ്ഘാടനം 10.40-ന് അമ്പലവയല്‍ നെല്ലാറച്ചാലില്‍ എം.പി. നിര്‍വ്വഹിക്കും.

ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കലക്ട്രേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം എം.പി. ഫണ്ട് ഉപയോഗിച്ച് വയനാട് മെഡിക്കല്‍ കോളേജിനായി വാങ്ങിയ ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് കലക്ട്രേറ്റ് പരിസരത്ത് മൂന്ന് മണിക്ക് നിര്‍വ്വഹിക്കും. വൈകുന്നേരം 4.15 ന് മാനന്തവാടി നഗരസഭ അമൃദ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും എം.പി.ഫണ്ടുപയോഗിച്ച് വാളാട് പി.എച്ച്.സി.ക്ക് വേണ്ടി വാങ്ങിയ ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റവും മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ മൈതാനത്ത് നടക്കും.

അഞ്ച് മണിക്ക് പഴശ്ശികൂടീരത്തില്‍ രാഹുല്‍ ഗാന്ധി എം.പി. പുഷ്പാര്‍ച്ചന നടത്തും. ഡിസംബര്‍ ഒന്നിന് കണ്ണൂരിലും കൊച്ചി മറൈന്‍ ഡ്രൈവിലും എറണാകുളം ടൗണ്‍ ഹാളിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി എം.പി. ഡല്‍ഹിക്ക് മടങ്ങും.