വീട്ടുവഴക്ക് തീര്‍ക്കാനെത്തി, പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു

വീട്ടിലെ വഴക്ക് അന്വേഷിക്കാന്‍ പോയ പൊലീസുകാരന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി രാത്രിയില്‍ പൊലീസിനെ വിളിക്കുകയായിരുന്നു. കോട്ടയം പാമ്പാടിയിലാണ് സംഭവം. സാം കുര്യനാണ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജിബിന്‍ ലോബോയുടെ മൂക്കിനിടിച്ചത്.

ഞാറാഴ്ച രാത്രി പത്തരയോടെ വഴക്കുണ്ടായതിനെ തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് യുവതി വിളിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരും ഹോംഗാര്‍ഡും അന്വേഷണത്തിനായി വീട്ടിലെത്തി. സാം പൊലീസുകാരോട് സഹകരിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ നിര്‍ദേശ പ്രകാരം സമീപത്തുള്ള സഹോദരന്‍മാരെ വിളിക്കാന്‍ പോകുന്ന വഴിക്കാണ് ഇയാള്‍ ആക്രമിച്ചത്. തുടര്‍ന്ന് അടുത്തുള്ള എന്‍ജിനിയറിംഗ് കോളേജ് കെട്ടിടത്തില്‍ ഇയാള്‍ ഒളിക്കുകയായിരുന്നു.

അപ്രതീക്ഷിതമായുണ്ടായ അക്രമത്തില്‍ പ്രതിരോധിക്കാനുള്ള സമയം കിട്ടിയില്ലെന്നും കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്നതോടെ ഒന്നും ചെയ്യാനായില്ലന്നും പരുക്കേറ്റ ജിബിന്‍ പറഞ്ഞു. സാം കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വിവിധ കേസുകളില്‍ പ്രതിയാണ്.

അതേസമയം യുവതിയും പ്രതിയുമായുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരും ഒന്നിച്ച് താമസിക്കുന്നത്. ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ട്. തുടര്‍ന്ന് പൊലീസിനെ യുവതി വിളിക്കുമെങ്കിലും മേല്‍ നടപടികള്‍ എടുക്കാന്‍ ഇവര്‍ സഹകരിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന ജിബിനെ കോട്ടയം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രയിലും പ്രവേശിപ്പിച്ചു.