മെസിക്കോ നെയ്മറിനോ നേടികൊടുക്കാന്‍ കഴിയാതിരുന്ന നേട്ടം, ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് കന്നികിരീടം, ഇന്റര്‍മിലാനെ തകര്‍ത്തത് അഞ്ച് ഗോളിന്‌

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഇന്റർ മിലാനെ തകർത്ത് പിഎസ്ജിക്ക് കിരീടം. മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ഫ്രഞ്ച് ക്ലബിന്റെ വിജയം. ചരിത്രത്തിൽ ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ കിരീടത്തിൽ പിഎസ്ജി മുത്തമിടുന്നത്. പിഎസ്ജിക്കായി ഫൈനലിൽ ഡിസൈർ ഡൗ ഇരട്ടഗോൾ നേടി. അഷറഫ് ഹക്കിമി, ക്വിച്ച ഖ്വാരസ്കേലിയ, സെന്നി മയൂലു എന്നിവർ ഓരോ ഗോളും നേടി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയമാണിത്.

മത്സരത്തിലുടനീളം പി എസ് ജി ആയിരുന്നു ആധിപത്യം പുലർത്തിയത്. 12-ാം മിനിറ്റിൽ അഷറഫ് ഹക്കിമിയുടെ ഗോളിലൂടെ പി എസ് ജി മുന്നിലെത്തി. പിന്നാലെ 20-ാം മിനിറ്റിൽ ഡിസൈർ ഡൗവിന്റെ ആദ്യ ഗോളും പിറന്നു. ആദ്യ പകുതിയിൽ 2-0ത്തിന് പി എസ് ജി മുന്നിലായിരുന്നു. രണ്ടാം പകുതിയിലെ 63-ാം മിനിറ്റിൽ ഡിസൈർ ഡൗ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. 73-ാം മിനിറ്റിൽ ക്വിച്ച ഖ്വാരസ്കേലിയയുടെ വകയായിരുന്നു ഗോൾ.

ഇന്റർ മിലാന്‌ കൂടുതൽ പ്രഹരം നൽകി 86-ാം മിനിറ്റിൽ സെന്നി മയൂലുവിന്റെയും ഗോൾ പിറന്നു. പിന്നാലെ ലോങ് വിസിൽ മുഴങ്ങിയതോടെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പി എസ് ജി വിജയത്തിലെത്തി. മത്സരത്തിൽ 60 ശതമാനം സമയത്തും പി എസ് ജി താരങ്ങളായിരുന്നു പന്ത് തട്ടിയത്. 23 ഷോട്ടുകളാണ് ഇന്റർ മിലാൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഫ്രഞ്ച് സംഘം തൊടുത്തത്.