INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ വരവറിയിച്ച് കരുണ്‍ നായര്‍. 281 പന്തുകള്‍ നേരിട്ട താരം 204 റണ്‍സാണ് നേടിയത്. 26 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു കരുണിന്റെ ഇന്നിങ്‌സ്. ഇതോടെ ആദ്യ ടെസ്റ്റില്‍, വിരാട് കോഹ്‌ലി കളിച്ച നാലാം നമ്പറില്‍ ഇനി കരുണ്‍ തന്നെ ഇറങ്ങുമെന്ന കാര്യം ഉറപ്പായി. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം ഇംഗ്ലണ്ടിലും കരുണ്‍ ആവര്‍ത്തിക്കുകയായിരുന്നു.

കരുണിന് പുറമെ സര്‍ഫറാസ് ഖാന്‍ (92), ധ്രുവ് ജുറല്‍ (94) തുടങ്ങിയവരും ഇന്ത്യ എയ്ക്കായി തിളങ്ങി. ഇവര്‍ക്കൊപ്പം വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയാണ് കരുണ്‍ നായര്‍ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കരുണിന്റെ ഇരട്ട സെഞ്ച്വറി മികവില്‍ 533/7 എന്ന നിലയിലാണ് ഇന്ത്യ എ. ഹര്‍ഷ് ദുബെയും (32), അന്‍ഷുല്‍ കംബോജുമാണ് (16) നിലവില്‍ പുറത്താവാതെ നില്‍ക്കുന്നത്.

Read more

ജൂണ്‍ 20നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായ ടീമിലേക്ക് ഏറെ കാലത്തിന് ശേഷമാണ് കരുണ്‍ നായര്‍ക്ക് അവസരം ലഭിച്ചത്. കരുണിന് പുറമെ സായി സുദര്‍ശന്‍, അഭിമന്യൂ ഈശ്വരന്‍ തുടങ്ങിയവരും ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തി. ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്കായി 800 റണ്‍സിലധികമാണ് കരുണ്‍ നായര്‍ നേടിയത്. കൂടാതെ ഫൈനലില്‍ കേരളത്തിനെതിരെയും സെഞ്ച്വറി നേടി വിദര്‍ഭ ടീം രഞ്ജി ട്രോഫി കിരീടം നേടിയതില്‍ പ്രധാന പങ്കുവഹിച്ചു.