മലപ്പുറത്ത് പതിനഞ്ചുകാരന് നേരെ ക്രൂര ലൈംഗിക പീഡനം; രണ്ട് കേസുകളിലായി മൂന്ന് പേര്‍ റിമാന്‍ഡില്‍

മലപ്പുറം വേങ്ങരയില്‍ പതിനഞ്ചുകാരനെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ 2 കേസുകളിലായി 3 പേര്‍ റിമാന്‍ഡില്‍. ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെ വേങ്ങര പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. 2022 ജൂണ്‍മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

സ്‌കൂള്‍ബസില്‍ കയറാന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അശ്ലീലവീഡിയോ കാണിച്ചുവെന്നുമാണ് കേസ്. ഇതേ കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് മറ്റൊരുകേസ്.

വേങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.