മധ്യവേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് അഞ്ചു കിലോഗ്രാം സൗജന്യ അരി; എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം; പ്രഖ്യാപിച്ച് സര്‍ക്കാര്‍

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികള്‍ക്കും മധ്യവേനല്‍ അവധിക്കാലത്ത് അഞ്ചു കിലോഗ്രാം അരി വീതം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മാര്‍ച്ച് 20 മുതല്‍ അരി വിതരണം ആരംഭിക്കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിര്‍മിക്കാന്‍ നവംബര്‍ മാസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. സ്ഥലമില്ലാത്ത സ്‌കൂളുകളില്‍ 10 ഗ്രോ ബാഗുകളിലെങ്കിലും പച്ചക്കറി കൃഷി നടത്തുവാനും അതില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളില്‍ കൃഷിയോടുള്ള അഭിരുചിവര്‍ദ്ധിപ്പിക്കുക, ലഭിക്കുന്ന വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്, കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും അദ്ധ്യാപകരുടേയും ഇടയില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 12,037 സ്‌കൂളുകളില്‍ 10,583 സ്‌കൂളുകളില്‍ (87 ശതമാനം) അടുക്കളപച്ചക്കറിത്തോട്ടം സജ്ജീകരിച്ചിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിര്‍മിച്ചിട്ടുണ്ട്. ഇടുക്കി,കണ്ണൂര്‍ എന്നീ ജില്ലകളിലെ 5 സ്‌കൂളുകളില്‍ അവയുടെ ഉപയോഗം കഴിഞ്ഞ് പച്ചക്കറികള്‍ വില്‍ക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.മധ്യവേനലവധിക്കാലത്ത് ഈ പച്ചക്കറിത്തോട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും അടുത്തവര്‍ഷം മുതല്‍ കൃഷി വകുപ്പിന്റേയും തദ്ദേശ വകുപ്പിന്റേയും പ്രാദേശിക കര്‍ഷക സമൂഹത്തിന്റെയും പിന്തുണയോടും സഹകരണത്തോടും എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിനും അത് വിപുലപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പദ്ധതി സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുകയാണെന്നും മന്ത്രി പറഞ്ഞു. കിലയുടെ നേതൃത്വത്തില്‍ നടക്കുന്ന സോഷ്യല്‍ ഓഡിറ്റ് ഇതിനോടകം 12 ജില്ലകളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 10ഓടെ ഈ വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ ജില്ലയില്‍ നിന്നും 20 സ്‌കൂളുകള്‍ വീതം സംസ്ഥാനത്തെ 14 ജില്ലകളിലായി 280 സ്‌കൂളുകള്‍ തെരഞ്ഞെടുത്താണ് സോഷ്യല്‍ ഓഡിറ്റ് നടത്തിയത്. തീരപ്രദേശം, മലമ്പ്രദേശം, ട്രൈബല്‍ ഏരിയ തുടങ്ങിയ മേഖലകളിലെ സ്‌കൂളുകള്‍ ഇതിലുണ്ട്. ഓഡിറ്റ്, സ്‌കൂള്‍ സഭ, പബ്ലിക് ഹിയറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് സോഷ്യല്‍ ഓഡിറ്റ് നടത്തപ്പെടുന്നത്. കിലയുടെ ആര്‍.പിമാര്‍ സ്‌കൂളുകളില്‍ എത്തി ഗുണഭോക്താക്കളായ കുട്ടികളുടെ രക്ഷിതാക്കളെ തെരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കി, ഈ രക്ഷിതാക്കള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സ്‌കൂള്‍ സഭകളില്‍ അവതരിപ്പിച്ച് പാസാക്കുന്നു.

ഓഡിറ്റ് നടന്ന അഞ്ചു സ്‌കൂളുകള്‍ ഒരു ക്ലസ്റ്ററായി തിരിച്ച് ഒരു ക്ലസ്റ്ററിന് ഒരു പബ്ലിക് ഹിയറിംഗ് എന്ന രീതിയില്‍ പബ്ലിക് മീറ്റിംഗുകള്‍ നടത്തുന്നു. ഈ മീറ്റിംഗുകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ എം.എല്‍.എ മാര്‍ വരെയുള്ള ജന പ്രതിനിധികളും, ആരോഗ്യം, കൃഷി, സപ്ലൈകോ, എഫ്.സി.ഐ, ഫുഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുക്കുകയും പബ്ലിക് ഹിയറിംഗില്‍ ഉയര്‍ന്നു വന്ന ഉച്ചഭക്ഷണ സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു. ഇതിലൂടെ സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ പറ്റി രക്ഷിതാക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും മെച്ചപ്പെട്ട അറിവു ലഭിക്കുകയും തങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കേണ്ട അളവിലും ഗുണത്തിലും ഈ പദ്ധതിയുടെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.