വാദം പൂർത്തിയായി; നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മൂന്നരക്ക്, 6 പ്രതികളുടെയും ശിക്ഷാ വിധിക്കും

നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ വാദം പൂർത്തിയായി. കേസിൽ ശിക്ഷാവിധി മൂന്നരക്ക്. 6 പ്രതികളുടെയും ശിക്ഷാ വിധിക്കും. 11.30-ഓടെയാണ് എറണാകുളം സെഷന്‍സ് കോടതിയിൽ വാദം തുടങ്ങിയത്. പ്രതികളില്‍ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നില്‍ അപേക്ഷിച്ചു. കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഒന്നുമുതല്‍ ആറുവരെ പ്രതികളായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂട്ടബലാല്‍സംഗത്തിന്റെ ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷവും കൂടിയ ശിക്ഷ ജീവിതാവസനം വരെയുള്ള ജീവപര്യന്തവുമാണ്. ഇതില്‍ ഇളവ് വേണമെന്ന നിലയിലാണ് ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികളുടെ യാചന. തനിക്ക് അമ്മ മാത്രമേയുള്ളുവെന്നാണ് ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വാദം. കോടതിയില്‍ കരഞ്ഞാണ് പ്രതി പ്രദീപ് അലിവ് കാണിക്കണമെന്ന് പറഞ്ഞത്. തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും യഥാര്‍ത്ഥ പ്രതി പള്‍സര്‍ സുനി മാത്രമാണെന്നും പ്രതികള്‍ കോടതിയില്‍ കരഞ്ഞു പറഞ്ഞു. പ്രതി മാര്‍ട്ടിനും മണികണ്ഡഠനും കോടതിയില്‍ പൊട്ടിക്കരഞ്ഞു. ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും താന്‍ മാത്രമാണ് ആശ്രയം അതിനാല്‍ അലിവുണ്ടാകണമെന്നാണ് മണികണ്ഠന്‍ കരഞ്ഞു പറഞ്ഞത്.

ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞു.

Read more