'രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ല, പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും സംരക്ഷിക്കുന്നു'; വിമർശിച്ച് ടി പി രാമകൃഷ്ണൻ

ബലാത്സംഗ കേസിലെ പ്രതി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ലെന്ന വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പാർട്ടി നേതൃത്വം നടപടി എടുത്താൽ അത് അംഗീകരിക്കുകയാണ് സാധാരണ പതിവെന്നും എന്നാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുകയാണെന്നും ടി പി രാമകൃഷ്ണൻ കുറ്റപ്പെടുത്തി.

ഒളിവിലയിരുന്ന രാഹുൽ പാലക്കാട് എംഎൽഎ ഓഫീസിൽ തിരിച്ചെത്തിയപ്പോൾ കോൺഗ്രസ് ബൊക്ക നൽകിയാണ് സ്വീകരിച്ചിരുന്നത് എന്നും ടി പി രാമകൃഷ്ണൻ വിമർശനം ഉന്നയിച്ചു. ഇത് പാടില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് പറയാൻ പറ്റുമോ? എംഎൽഎ സ്ഥാനം ഒഴിയണമെന്ന് കോൺഗ്രസിന് ഒരിക്കലും പറയാൻ കഴിയില്ല എന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ ഇതൊക്കെ കോൺഗ്രസിന്റെ ജീർണതയാണെന്നും കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി നടത്തിയത് ശരിയായ പ്രതികരണമാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കോൺഗ്രസിലെ സ്ത്രീലമ്പടൻമാരെ പറ്റി പറഞ്ഞത് പരാതിയുടെയും ഭരണരംഗത്തെ അനുഭവത്തിൻ്റെയും പശ്ചാത്തലത്തിലായിരുന്നുവെന്നും എന്നാൽ സിപിഐഎമ്മിൽ സ്ത്രീലമ്പടന്മാരിലെ എന്നാണ് അവരുടെ ചോദ്യമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയാണ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവും ചെയ്യുന്നതെന്നും ചെയ്ത തെറ്റിനെ തുടച്ചുനീക്കാൻ സഹായകരമാണോ കോൺഗ്രസിൻ്റെ ഈ നിലപാടെന്നും ടി പി രാമകൃഷ്ണൻ ചോദിച്ചു.

Read more