'പിതാമകന്‍' ഉണ്ടാക്കിയത് വലിയ നഷ്ടം, വിക്രത്തിനും സൂര്യയ്ക്കും നല്‍കിയ പ്രതിഫലം ഇത്രയാണ്; കടക്കെണിയിലായ നിര്‍മ്മാതാവ് പറയുന്നു

വിക്രമിന്റെയും സൂര്യയുടെയും കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ‘പിതാമഹന്‍’. ബാലയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 2003ല്‍ ആണ് പുറത്തിറങ്ങിയത്. വിക്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവുമൊക്കെ നേടിക്കൊടുത്ത ചിത്രം ഒട്ടനവധി മറ്റ് അവാര്‍ഡുകളും നേടിയിരുന്നു.

അവാര്‍ഡുകള്‍ വാരികൂട്ടിയെങ്കിലും ഈ ചിത്രം നിര്‍മ്മാതാവിനെ സംബന്ധിച്ച് ലാഭമുണ്ടാക്കിയ ഒന്നല്ല. ചിത്രം തനിക്കുണ്ടാക്കിയ നഷ്ടത്തെ കുറിച്ച് നിര്‍മ്മാതാവ് വി എ ദുരൈ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. 13 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 50 ലക്ഷം രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാവിന് ഉണ്ടാക്കിയത്.

ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്കും സംവിധായകനും നല്‍കിയ പ്രതിഫലം എത്രയെന്നും അഭിമുഖത്തില്‍ ദുരൈ പറയുന്നുണ്ട്. കരിയറിന്റെ രണ്ട് തലങ്ങളില്‍ നില്‍ക്കുന്ന താരങ്ങളായിരുന്നു ആ സമയത്ത് വിക്രവും സൂര്യയും. 1.25 കോടിയാണ് പിതാമഹനിലെ അഭിനയത്തിന് വിക്രത്തിന് പ്രതിഫലമായി നല്‍കിയത്.

സംവിധായകന്‍ ബാലയ്ക്ക് 1.15 കോടിയും നല്‍കി. എന്നാല്‍ ആ സമയത്ത് വിക്രവുമായി തട്ടിച്ചു നോക്കുമ്പോള്‍ വലിയ താരമൂല്യം ഇല്ലായിരുന്ന സൂര്യയ്ക്ക് വെറും 5 ലക്ഷം രൂപയായിരുന്നു പിതാമഹനിലെ പ്രതിഫലം. അതേസമയം ചികിത്സയ്ക്ക് പണമില്ലാതെ വലയുന്ന അവസ്ഥയിലാണ് വി എ ദുരൈ ഇപ്പോള്‍.

അഭിമുഖത്തില്‍ അദ്ദേഹം തനിക്കൊപ്പം പ്രവര്‍ത്തിച്ച താരങ്ങളോട് സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. സൂര്യയാണ് ഈ അഭ്യര്‍ഥനയോട് ആദ്യം പ്രതികരിച്ചത്. 2 ലക്ഷം രൂപയാണ് ആദ്യഘട്ട സഹായം എന്ന നിലയില്‍ സൂര്യ നല്‍കിയത്. രജനികാന്തും ഫോണില്‍ വിളിച്ച് സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്.