ഹോളിവുഡില്‍ മുസ്ലിം വിവേചനം, അഭിനേതാക്കള്‍ ഒരു ശതമാനം മാത്രം; വിമര്‍ശിച്ച് മലാല

ഹോളിവുഡില്‍ മുസ്ലിം വിവേചനമെന്ന് നൊബേല്‍ ജേതാവ് മലാല യൂസുഫ് സായ്. ജനപ്രിയ ടെലിവിഷന്‍ പരമ്പരകളിലെ അഭിനേതാക്കളില്‍ ഒരു ശതമാനം മാത്രമാണ് മുസ്ലീങ്ങള്‍ ഉള്ളതെന്ന് മലാല വിമര്‍ശിച്ചു. യുഎസ് ചാനല്‍ ലൈഫ്ടൈമിന്റെ ‘വെറൈറ്റീസ് പവര്‍ ഓഫ് വുമണ്‍’ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മലാല.

”ഹോളിവുഡ് ചിത്രങ്ങളിലെ നായകരായുള്ള എന്നെ പോലുള്ള ഏഷ്യന്‍ വംശജര്‍ നാലു ശതമാനത്തിനും താഴെയാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. മുസ്ലിം ജനസംഖ്യ 25 ശതമാനമാണ്. എന്നാല്‍, ജനപ്രിയ ടെലിവിഷന്‍ പരമ്പരകളില്‍ ഒരു ശതമാനം മാത്രമാണ് മുസ്ലിം അഭിനേതാക്കളുള്ളത്” എന്നാണ് മലാലയുടെ വാക്കുകള്‍.

ചടങ്ങില്‍ അമേരിക്കന്‍ പാരഡി ഡോക്യു പരമ്പരയായ ‘അബോട്ട് എലമെന്ററി’ സംവിധായിക ക്വിന്റ ബ്രന്‍സന്‍ മലാലയ്ക്ക് വെറൈറ്റി പവര്‍ ഓഫ് വുമണ്‍ ആദരം സമര്‍പ്പിച്ചു. എക്സ്ട്രാകരിക്യുലര്‍ എന്ന പേരില്‍ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുമായി ചലച്ചിത്ര, ടെലിവിഷന്‍ മേഖലയിലും അരങ്ങേറ്റം കുറിക്കുകയാണ് മലാല.

ഏഷ്യന്‍ വംശജരായ വനിതകള്‍, നവാഗതരായ തിരക്കഥാകൃത്തുക്കളും മുസ്ലിം സംവിധായകരും അടക്കമുള്ളവരെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എക്സ്ട്രാകരിക്യുലാറിന് തുടക്കമിട്ടിരിക്കുന്നത് എന്നും മലാല പറഞ്ഞു.