ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി; നടപടി അച്ചക്കലംഘനത്തിന്

നടന്‍ ഷമ്മി തിലകനെ താരസംഘടനയായ അമ്മയില്‍ നിന്ന പുറത്താക്കി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണു തീരുമാനം. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണു നടപടി.

ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തിയതിനെ കുറിച്ച് ഷമ്മി തിലകന്‍ അച്ചടക്ക സമിതിക്ക് വിശദീകരണം നല്‍കിയിരുന്നില്ല. യോഗത്തിലും നടന്‍ എത്തിയിരുന്നില്ല. നാല് തവണ ഷമ്മിയോട് ഹാജരാകാന്‍ അമ്മ നിര്‍ദ്ദേശിച്ചിരുന്നു. താരം സംഘടനയുടെ ഭാരവാഹികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കാക്കിയിട്ടുണ്ട്.

താരസംഘടന അമ്മയുടെ നിര്‍ണ്ണായക ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുക്കാന്‍ ബലാത്സംഗക്കേസിലെ കുറ്റാരോപിതന്‍ വിജയ് ബാബുവും എത്തി. കൊച്ചിയിലാണ് താരസംഘടനയായ അമ്മയുടെ ഇരുപത്തിയെട്ടാമത് ജനറല്‍ബോഡി യോഗം നടക്കുന്നത്.

രാവിലെ പത്തര മുതലാണ് യോഗം. സംഘടനയിലെ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന നടന്‍ വിജയ് ബാബുവിനെതിരായ പീഡനക്കേസും യോഗത്തില്‍ ചര്‍ച്ച ആകും. ഈ സാഹചര്യത്തിലാണ് വിജയ് ബാബു നേരിട്ട് യോഗത്തിനെത്തിയത്.

വിജയ് ബാബുവിനെതിരെ സംഘടന നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചു ഇന്റേര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ മൂന്ന് വനിത അംഗങ്ങള്‍ ഐ.സി.സിയില്‍ നിന്ന് രാജി വെച്ചിരുന്നു. നിലവില്‍ ഐ.സികമ്മിറ്റി പ്രവര്‍ത്തിക്കുന്നില്ല. യോഗ ശേഷം നാല് മണിയ്ക്ക് ‘അമ്മ’ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.