പ്രതിഫലം ചോദിച്ചതിന് നിര്‍മ്മാതാവ് സിദ്ദിഖിനെ തല്ലി; ആ സംഭവം വലിയൊരു മാറ്റത്തിന് കാരണമായി;തുറന്നുപറഞ്ഞ് നടന്‍

താര സംഘടനയുടെ ജനനത്തിന് കാരണമായ സംഭവത്തെക്കുറിച്ച് മനസ് തുറന്ന് സിനിമ സീരിയല്‍ നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍. ഒരു നിര്‍മ്മാതാവ് സിദ്ധീഖിനെ തല്ലിയ സംഭവമാണ് അമ്മയുടെ പിറവിയ്ക്ക് കാരണമായത് എന്നാണ് നടന്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.

അമ്മയുടെ ഉത്ഭവം കോഴിക്കോട് ടികെ രാജീവിന്റെ മഹാനഗരം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്. സിദ്ധീഖ് അതിനൊരു കാരണക്കാരനായി മാറി. ഒരു സ്‌കൂളാണ് അന്ന്. ചുറ്റിനും വട്ടത്തില്‍ ഇരിക്കുകയാണ്. അപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അന്ന് ഇതുപോലെ മൊബൈല്‍ ഫോണൊന്നുമില്ല. അടുത്തുള്ളൊരു ഫോണില്‍ കൂടെ തിരുവനന്തപുരത്തു നിന്നും ഒരു സന്ദേശം എത്തുകയായിരുന്നു. നടന്‍ സിദ്ധീഖിനെ സിമ്പിള്‍ ബഷീര്‍ എന്ന് പറയുന്ന ഒരു നിര്‍മ്മാതാവ് തല്ലി എന്നായിരുന്നു സന്ദേശം.

അന്ന് മാക്ട എന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയുണ്ടായിരുന്നു. അടി എന്ന് കേട്ടപ്പോള്‍ നമ്മള്‍ക്ക് ആര്‍ക്കും സഹിച്ചില്ല. എന്തിനാണ് തല്ലിയത്, താന്‍ ചെയ്ത ജോലിയ്ക്കുള്ള പ്രതിഫലം ചോദിച്ചതിനാണ്. സിമ്പിള്‍ ബഷീര്‍ ഇന്ന് ഒന്നുമല്ല. ഡബ്ബിംഗിന് വരുമ്പോള്‍ പ്രതിഫലം തരാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ കൊടുത്തില്ല. ചോദിച്ചപ്പോള്‍ വാക്ക് തര്‍ക്കമായി. അങ്ങനെ സിദ്ധീഖിനെ അടിക്കുകയായിരുന്നു.

കെബി ഗണേഷ് കുമാര്‍ അന്ന് മന്ത്രിയൊന്നുമല്ല, ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല നമുക്കൊരു സംഘടന വേണമെന്ന് പറഞ്ഞു. ഗണേഷ് കുമാറിന്റെ മിടുക്കിലാണ് അതുണ്ടാകുന്നത്. പക്ഷെ അന്ന് അമ്മ എന്ന പേരിട്ടിട്ടില്ലായിരുന്നു. അമ്മ എന്ന് പേരിട്ടത് മുരളിയായിരുന്നു. രൂപീകരണത്തിനായി ആദ്യമായി മീറ്റിംഗ് ചേര്‍ന്നത് പങ്കജ് ഹോട്ടലിലാണ്. മധു സാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

Read more

സിനിമയില്‍ മാത്രമല്ല ഇന്ന് സീരിയലിലുമുണ്ട്. നമുക്ക് ഇങ്ങനെ ഇരുന്നാല്‍ ശരിയാകില്ല നമുക്കൊരു സംഘടന വേണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഗണേഷ് കുമാറിന്റെ സജീവമായ ഇടപടലൊക്കെ കൂടെയാണ് ആത്മ എന്ന സംഘടനയും ഉണ്ടാകുന്നത്’.