ഫിയോക് മലയാള സിനിമയെ നശിപ്പിക്കാനുള്ള സംഘടന, ആന്റണിയോ മോഹന്‍ലാലോ ഉപാധി വെച്ചിട്ടില്ല : ലിബര്‍ട്ടി ബഷീര്‍

മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യുന്നതിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പുതിയ ഉപാധികളുമായി എത്തിയെന്ന വിഷയത്തില്‍ പ്രതികരിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. മിനിമം

ഗ്യാരന്റി എന്ന് എവിടെയും എഴുതിയിട്ടില്ല. ആന്റണി പെരുമ്പാവൂരോ മോഹന്‍ലാലോ ഇത്തരം ഒരു നിബന്ധന വെക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. വിജയകുമാര്‍ അനാവശ്യമായി ഉണ്ടാക്കുന്ന വിവാദമാണിത്. അദ്ദേഹം ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ മാത്രമേ നിര്‍മാതാവിന്റെ വേദന മനസ്സിലാവുകയുള്ളു എന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഫിയോക് എന്ന സംഘടന മലയാള സിനിമയെ നശിപ്പിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍:ഇത് അനാവശ്യമായ ഒരു വിവാദമാണ്. മിനിമം ഗ്യാരന്റി എന്ന് എവിടെയും എഴുതിയിട്ടില്ല. തമിഴ്‌നാട്ടിലൊക്കെ മിനിമം ഗ്യാരന്റി എന്ന് പറയുന്നത് നോക്കണം. ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്ത് നിന്നും ഒരാളോടെയും ഇത്ര രൂപ വേണമെന്ന് പറഞ്ഞിട്ടില്ല. കേരളത്തിലെ ഒരു തിയേറ്റര്‍ ഉടമയും മിനിമം ഗ്യാരന്റി കൊടുക്കില്ല,നിര്‍മാതാവ് ആവശ്യപ്പെടുകയുമില്ല. ആന്റണി പെരുമ്പാവൂരോ മോഹന്‍ലാലോ ആവശ്യപ്പെട്ടിട്ടില്ല. ഇത് ഫിയോക്കിന്റെ പ്രസിഡന്റ് ഉന്നയിക്കുന്ന അനാവശ്യ വിവാദമാണ്. അയാളൊന്നും പടം പിടിക്കാത്തത് കൊണ്ടാണ്. അയാള്‍ ഒരു പടം പിടിക്കട്ടെ അപ്പോള്‍ അറിയാം വിഷമം എന്താണ് എന്ന്. ഷെയറിന്റെ കാര്യങ്ങളൊക്ക ശരിയാണ്.

സാധാരണ ഇത്ര അഡ്വാന്‍സ് വേണമെന്ന് നിര്‍മാതാവ് എഴുതി അറിയിക്കും. ഇവിടെ ഒരു നിബന്ധനകള്‍ ഇല്ലാതെ പ്ലെയിന്‍ ആയുള്ള എഗ്രിമെന്റ് ആണ് അയച്ചത്. മലയാള സിനിമയെ നശിപ്പിക്കാന്‍ മാത്രമുളള സംഘടനയാണ് ഇത്. റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.