വിജയ് ബാബുവിന് എതിരെ നടപടിയെടുക്കാത്ത പക്ഷം അമ്മയില്‍ നിന്ന് രാജി വെയ്ക്കും; നിലപാട് അറിയിച്ച് ബാബുരാജും ശ്വേതാ മേനോനും

ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ ബാബുരാജും ശ്വേതാ മേനോനും. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്നും ഇയാളെ പുറത്താക്കാത്ത പക്ഷം രാജിവെക്കുമെന്നാണ് ഇരുവരും അറിയിച്ചത്.വിജയ്

ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഐസി കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്. അതില്‍ നടപടിയുണ്ടായില്ലെങ്കില്‍ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചു.

വിജയ് ബാബുവിനെ തത്കാലം പുറത്താക്കേണ്ടതില്ല എന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. അയാള്‍ക്ക് 15 ദിവസം സമയം അനുവദിക്കണം. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നാണ് ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാല്‍ ജാമ്യത്തില്‍ ബാധിക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു.എന്നാല്‍ ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് ഐസിസിയുടെ നിലപാട്.

ഇന്നലെ ശ്വേത മേനോന്‍ അധ്യക്ഷയായ ഐസി കമ്മിറ്റിയുടെ യോഗം നടന്നിരുന്നു. രചന നാരായണന്‍കുട്ടി, കുക്കു പരമേശ്വരന്‍, മാല പാര്‍വതി തുടങ്ങിയവരും കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. വിജയ് ബാബുവിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐസി രേഖാമൂലം എഴുതി കൊടുത്തിരുന്നു. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. അത് അംഗീകരിക്കാനാവില്ലെന്നും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഐസി കമ്മിറ്റി ശുപാര്‍ശ ചെയ്തു.