ഭീഷണിപ്പെടുത്തി; റാണ ദഗ്ഗുബതിയ്ക്കും പിതാവിനുമെതിരെ കേസ്

തെന്നിന്ത്യന്‍ നടന്‍ റാണ ദഗ്ഗുബതിക്കും പിതാവ് സുരേഷ് ബാബുവിനുമെതിരെ കേസ് . സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രമോദ് കുമാര്‍ എന്ന വ്യവസായിയാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനല്‍കാന്‍ റാണയും പിതാവും തന്നെ ഭീഷണിപ്പെടുത്തി എന്നാണ് ഇയാളുടെ ആരോപണം.

2014-ല്‍ റാണ ദഗ്ഗുബതിയും സുരേഷ് ബാബുവും ഹൈദരാബാദിലെ ഫിലിം സിറ്റിക്ക് സമീപമുള്ള തങ്ങളുടെ സ്ഥലം പരാതിക്കാരനായ പ്രമോദിന് ഹോട്ടല്‍ സ്ഥാപിക്കുന്നതിനായി പാട്ടത്തിന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

2018 ഫെബ്രുവരിയില്‍ പാട്ടക്കരാര്‍ അവസാനിക്കാനിരിക്കെ, 18 കോടി രൂപയ്ക്ക് വസ്തു വില്‍ക്കാന്‍ സുരേഷ് ബാബു തീരുമാനിക്കുകയായിരുന്നു. സ്ഥലം വിട്ടുകിട്ടാന്‍ പ്രമോദിന് 5 കോടി രൂപ നല്‍കിയിട്ടും ഒഴിഞ്ഞില്ല എന്നാണ് ആരോപണം. പിന്നലെ പ്രമോദിനെതിരെ കേസെടുത്തു.

തുടര്‍ന്ന് അഞ്ച് കോടി രൂപ നല്‍കിയില്ലെന്ന് കാണിച്ച് പ്രമോദും കോടതിയെ സമീപിച്ചു. പൊലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരന്‍ ഉടന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും അറിയിച്ചിരിക്കുകയാണ്.