'ചപ്പല്‍ മാരൂംഗി' പോലുള്ള കാമ്പയിനിലൊക്കെ പങ്കെടുത്തത് എന്റെ നിലപാട് അറിയിക്കാനാണ്; തുറന്നു പറഞ്ഞ് മാളവിക

സിനിമയിലും ജീവിതത്തിലും നമുക്കൊരു നിലപാട് വേണമെന്ന അഭിപ്രായക്കാരിയാണ് താനെന്ന് നടി മാളവിക മോഹനന്‍. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ല എങ്കിലും ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കാറുണ്ട് എന്നാണ് മാളവിക പറയുന്നത്.

സിനിമയിലും ജീവിതത്തിലും നമുക്കൊരു നിലപാട് വേണമെന്ന അഭിപ്രായക്കാരിയാണ് താന്‍. മുംബൈയില്‍ പഠിക്കുന്ന സമയത്ത് പൂവാല ശല്യത്തിനെതിരായ ‘ചപ്പല്‍ മാരൂംഗി’ പോലുള്ള ക്യാംപെയ്‌നുകളിലൊക്കെ പങ്കെടുത്തത് തന്റെ നിലപാടുകളുടെ അടയാളം തന്നെയാണ്.

സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും നമുക്ക് പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ല. പക്ഷെ, നമ്മള്‍ അഭിമുഖീകരിക്കുന്ന ചില കാര്യങ്ങളില്‍ എങ്കിലും നമ്മുടെ നിലപാട് ശക്തമായി ബോധ്യപ്പെടുത്തണം എന്ന് തോന്നിയിട്ടുണ്ട്. അച്ഛന്റെ നാട് പയ്യന്നൂര്‍ ആണെങ്കിലും താന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍ ആണ്.

ആ നഗരമാണ് തന്റെ പേഴ്‌സണാലിറ്റിയും കരിയറുമൊക്കെ രൂപപ്പെടുത്തിയത്. അച്ഛനും അമ്മയും തനിക്ക് തന്ന സ്വാതന്ത്ര്യവും കരുതലുമാണ് തന്നെ താനാക്കിയത്. സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുണ്ട് എന്നാണ് താന്‍ കരുതുന്നത് എന്നാണ് മാളവിക മാത്യഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ക്രിസ്റ്റി’ എന്ന ചിത്രത്തിലൂടെ മാളവിക വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. മാളവിക നായികയാകുന്ന ചിത്രത്തില്‍ മാത്യു തോമസ് ആണ് നായകന്‍. നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.