മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ അഭിനയിക്കാനാവില്ല; '800' നിരസിച്ച് അസുരന്‍ താരം ടീജെയ്

പ്രഖ്യാപനം മുതല്‍ വിവാദങ്ങള്‍ പിന്തുടരുന്ന ചിത്രമാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് “800”. വിജയ് സേതുപതി ചിത്രത്തില്‍ അഭിനയിക്കുന്നതിന് എതിരെയും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ചിത്രത്തില്‍ മുത്തയ്യ മുരളീധരന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായി അസുരന്‍ താരം ടീജെയെ സമീപിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എന്നാല്‍ താരം ഈ വേഷം നിരസിക്കുകയായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരും തമിഴരു തമ്മിലുള്ള പ്രശ്‌നങ്ങളും ബയോപിക്കില്‍ ഉണ്ടെന്ന് കരുതി നിരസിക്കുകയായിരുന്നു. എന്നാല്‍ താരത്തിന്റെ അമ്മ ശ്രീലങ്കന്‍ തമിഴ് വംശജയായതിനാലാണ് നിരസിച്ചതെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ശ്രീലങ്കന്‍ രാഷ്ട്രീയവുമായി സിനിമയ്ക്ക് ഒരു ബന്ധമില്ലെന്നും മുത്തയ്യ മുരളീധരന്റെ ജീവിതം മാത്രമാണ് ചിത്രം പറയുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റ് എന്ന ചരിത്രനേട്ടം ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം തമിഴ് ജനതയുടെ വികാരത്തെ വ്രണപ്പെടുത്തും, അതിനാല്‍ സിനിമയില്‍ നിന്നും പിന്‍മാറണമെന്നും സംവിധായകന്‍ ഭാരതിരാജ, ചേരന്‍ എന്നിവരും സേതുപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതിനോടൊന്നും വിജയ് സേതുപതി പ്രതികരിച്ചിട്ടില്ല.