'ഇ.ഡി ജയിലിലടച്ച ബിനീഷ് കോടിയേരിക്ക് ഒപ്പമല്ലേ അന്ന് നിന്നത്?'; സസ്പെന്‍ഷന്‍ പോലും ഗണേഷ് കുമാര്‍ ഇടപെട്ട് തടഞ്ഞെന്ന് ഇടവേള ബാബു

ജയിലിലായ ബിനീഷ് കോടിയേരിക്കെതിരെ താര സംഘടനയായ ‘ അമ്മ’ സ്വീകരിച്ച നിലപാടിനൊപ്പം നിന്ന വ്യക്തിയാണ് കെ ബി ഗണേഷ് കുമാര്‍ എന്ന് സംഘടന സെക്രട്ടറി ഇടവേള ബാബു. ബലാത്സംഗ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെതിരെ താരസംഘടന നടപടി സ്വീകരിക്കാത്തതില്‍ ഗണേഷ് കുമാര്‍ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ഇടവേള ബാബുവിന്റെ പ്രതികരണം.

കത്തിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട ശ്രീ. കെ. ബി. ഗണേഷ്‌കുമാര്‍,26.06.2022 ല്‍ നടന്ന ‘ അമ്മ’ ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം, പത്രസമ്മേളനത്തില്‍, ‘അമ്മ’ ഒരു ക്ലബ്ബ് ആണ് എന്ന് ഞാന്‍ പറഞ്ഞതിനെ വിമര്‍ശിച്ചു കൊണ്ടുള്ള താങ്കളുടെ പ്രസ്താവനകള്‍ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഈ കത്ത് എഴുന്നത്.ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാന്‍ കരുതുന്നില്ല. ക്ലബ് എന്ന വാക്കിന് ‘ AS ASSOCIATION DEDICATED TO A PARTICULAR INTREST OR ACTIVITY ‘ എന്നാണ് അര്‍ത്ഥം. വിക്കിപീഡിയയില്‍ പറയുന്നത് : A club is an association of people united by a common interest or goal. A service club, for example, exists for voluntary or charitable activities. There are clubs devoted to hobbies and sports, social activities clubs, political and religious clubs, and so forth. ആ അര്‍ത്ഥത്തില്‍ അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് ‘അമ്മ’ ഒരു ക്ലബ്ബ് തന്നെയല്ലേ? അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. പിന്നെ, ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് ‘അമ്മ’ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് താങ്കള്‍ തന്നെ പറഞ്ഞുവല്ലോ. ഇവിടുത്തെ എല്ലാ ക്ലബ്ബുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് എന്നതും താങ്കള്‍ക്ക് അറിയാമായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.അല്ലാതെ മനസ്സില്‍ പോലും ചിന്തിക്കാത്ത ഒരു അര്‍ത്ഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല.നമ്മുടെ നാട്ടില്‍ ഏറ്റവും അധികം ജനങ്ങളെ സഹായിക്കുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ് തുടങ്ങി ഈ ശ്രേണിയില്‍പ്പെട്ട പ്രസ്ഥാനങ്ങളെയും ഒട്ടും വില കുറച്ചല്ലല്ലോ നമ്മള്‍ കാണുന്നത്. അപ്പൊള്‍ ‘അമ്മ’ ഒരു ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുത് എന്ന് താങ്കള്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

അടുത്തത് ശ്രീ.വിജയ്ബാബുവിനെതിരെ നടപടി എടുക്കാത്തതിനെക്കുറിച്ച്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്കെതിരെ നമ്മള്‍ എന്ത് നടപടി ആണ് എടുക്കേണ്ടത്. അപ്പോള്‍ തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന അദ്ദേഹത്തിന്റെ കത്ത് അംഗീകരിക്കുകയും ചെയ്തുവെന്നും അറിയാമല്ലോ. നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ശ്രീ. ബിനീഷ് കൊടിയേരിക്കെതിരെ കേസില്‍ വിധി വരുന്നത് വരെ ഒരു സസ്പെന്ഷന്‍ പോലും എടുക്കരുതെന്ന് എടുത്ത നിലപാടിനോടൊപ്പം നിന്ന ആളല്ലേ താങ്കളും. പിന്നെ ഇപ്പോള്‍ എന്താണ് ഇരട്ട നീതി. ശ്രീ. ജഗതി ശ്രീകുമാറിനെതിരെയും, ശ്രീമതി പ്രിയങ്കക്കെതിരെയും കേസ് വന്നപ്പോഴും താങ്കള്‍ ഉള്‍പ്പെട്ടിരുന്ന മുന്‍കാല കമ്മിറ്റിയും ഇതേ നിലപാടുകള്‍ തന്നെയല്ലേ എടുത്തതും.

കമ്മിറ്റി അംഗങ്ങക്കെതിരെ ഉന്നയിച്ച ആരോപണം, ആ കാലയളവില്‍ താങ്കള്‍ കൂടെ ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്നതിനാല്‍ എങ്ങിനെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നു എന്നേക്കാള്‍ കൂടുതല്‍ അറിയുന്ന ആളുതന്നെയാണ് താങ്കള്‍. പ്രസിഡന്റ് ശ്രീ മോഹന്‍ലാലിന് നേരിട്ട് അയച്ച കത്തുകള്‍ക്കെല്ലാം അദ്ദേഹം സമയക്കുറവ്കൊണ്ട് ഫോണില്‍ വിളിച്ചെങ്കിലും മറുപടികള്‍ തരാറുണ്ടെന്നാണ് എന്റെ അറിവ്, പ്രത്യേകിച്ചു താങ്കള്‍ക്ക്. കഴിഞ്ഞ 27 വര്‍ഷമായി ഈ സംഘടന സൗഹാര്‍ദ്ദപരമായും കെട്ടുറപ്പോടും കൂടി മുന്നോട്ടു കൊണ്ടുപോകുവാന്‍ എന്നും മുന്നിട്ടു നിന്നിരുന്ന താങ്കള്‍ ഇപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ സംഘടനക്ക് വലിയ അവമതിപ്പ് ഉണ്ടാകും എന്ന് ഓര്‍ക്കേണ്ടതല്ലേ ? അത് തിരുത്തുവാന്‍ വേണ്ടി മാത്രമാണ് ഈ കത്ത് തയ്യാറാക്കുന്നത്.

എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച്ചകള്‍ വന്നുപോയാല്‍ ഏതുസമയത്തും എന്നെ വിളിച്ചു പറയുവാനും അത് തിരുത്തുവാനും ഏറെ സ്വാതന്ത്ര്യവും അടുപ്പവും നമ്മള്‍ തമ്മില്‍ ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒരു ഫോണ്‍ കാള്‍ വഴി വ്യക്തമാക്കാവുന്ന കാര്യങ്ങള്‍ ഇത്തരത്തില്‍ മാധ്യമ വിചാരണ നടത്തേണ്ട ആവശ്യമുണ്ടായിരുന്നോ? താങ്കള്‍ വിളിച്ചിട്ടു എപ്പോഴെങ്കിലും ഞാന്‍ ഫോണ്‍ എടുക്കാതിരിക്കുകയോ തിരിച്ചു വിളിക്കാതെയോ ഇരുന്നിട്ടുണ്ടോ? ഇപ്പോള്‍ കമ്മിറ്റിയില്‍ ഇല്ലെങ്കില്‍ പോലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പായി ആ വിഷയം താങ്കളുമായി ചര്‍ച്ച ചെയ്തിട്ടില്ലെ? എന്തെങ്കിലും അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്താല്‍ മാപ്പ് ചോദിക്കുവാനും സന്നദ്ധനായ ഒരു വ്യക്തി കൂടിയാണ് ഞാന്‍. ഏതെങ്കിലും തീരുമാനങ്ങള്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ എടുക്കാറുമില്ല എന്നും താങ്കള്‍ക്കു അറിയാമല്ലോ. ആ എന്നെ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കരുതേ എന്ന മാത്രമേ ഇത്തരുണത്തില്‍ അപേക്ഷിക്കാനുള്ളൂ. ‘അമ്മ’യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ എന്നും താങ്കള്‍കൂടെ മുന്നില്‍ ഉണ്ടാകണം..ഉണ്ടാവും എന്ന വിശ്വാസവും ഉണ്ട്.കൂടുതല്‍ നല്ല ചിന്തകള്‍ക്കൊപ്പം നല്ലതു കേള്‍ക്കുവാനും, നല്ലതു പറയുവാനും,നല്ലതു കാണുവാനും ഇടനല്‍കട്ടെ എന്ന ആഗ്രഹത്തോടെസ്നേഹപൂര്‍വ്വം ഇടവേള ബാബു, ജനറല്‍ സെക്രട്ടറി