പുള്ളി അങ്ങനെ ചെയ്തില്ലെങ്കിലും സിനിമ ഷൂട്ട് നടക്കും, ലാല്‍ സാറിനോട് ആര് എന്ത് പറയാനാ, കമ്മിറ്റ്മെന്റ് വേട്ടയാടുമെന്ന് ഉണ്ണി മുകുന്ദന്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അഭിനയം താന്‍ കണ്ടുപഠിക്കാറില്ലെന്നും തനിക്കതിന് സാധിക്കില്ലെന്നും ഉണ്ണി മുകുന്ദന്‍. എങ്കിലും സിനിമയോടുള്ള അവരുടെ മനോഭാവം കണ്ടുപഠിക്കാറുണ്ടെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടന്‍ മനസ്സുതുറന്നത്.

‘ലാല്‍ സാറിനൊപ്പം അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. മമ്മൂക്കയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അവരുടെയൊക്കെ അഭിനയം കണ്ടുപഠിക്കാനാവില്ല. പക്ഷേ അവരുടെ വര്‍ക്ക് എത്തിക്സ് നോക്കാറുണ്ട്. ഉണ്ണി പറഞ്ഞു.

‘ലാല്‍ സാര്‍ ലേറ്റ് നൈറ്റ് ഷൂട്ട് ചെയ്യാറുണ്ട്. മമ്മൂക്കയും അങ്ങനെ ചെയ്യാറുണ്ട്. 12ത്ത് മാന്‍ ഫുള്‍ നൈറ്റ് ഷൂട്ടായിരുന്നു. ബോക്സിങ് ബേസ്ഡ് സിനിമ ചെയ്യുന്നുണ്ട് ലാല്‍ സാര്‍. വെളുപ്പിനെ നാല് മണി അഞ്ച് മണി വരെ ഷൂട്ട് ചെയ്തിട്ട് ആറ് മണിയാവുമ്പോള്‍ ബോക്സിംഗ് പ്രാക്ടീസ് ചെയ്യാന്‍ പോവും. കൈയ്യിലും കാലിലും വെയ്റ്റ്സ് ഇട്ടിട്ടാണ് ചെയ്യുന്നത്. പുള്ളി അങ്ങനെ ചെയ്തില്ലെങ്കിലും സിനിമ ഷൂട്ട് നടക്കും. ലാല്‍ സാറിനോട് ആര് എന്ത് പറയാനാ.

പക്ഷേ ആ ഒരു കമ്മിറ്റ്മെന്റ് പുള്ളി ഇപ്പോഴും കാണിക്കുന്നുണ്ട്. ആ മനോഭാവം, അതൊക്കെയാണ് എനിക്ക് പഠിക്കാന്‍ പറ്റുക. ഒരു കാര്യം ചെയ്യാന്‍ പറയുമ്പോള്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഇവരുടെയൊക്കെ കമ്മിറ്റ്മെന്റ് നമ്മളെ വേട്ടയാടും. ഇത്രയും സീനിയറായ സക്സസ്ഫുള്ളായ ആളുകള്‍ക്ക് ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യാമെങ്കില്‍ നിനക്കെന്താ പറ്റാത്തത് എന്നൊരു ചിന്ത ഉണ്ടാവും,’ ഉണ്ണി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.
അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.