എല്ലാവരും മറന്ന കാര്യം ഓര്‍മ്മിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കിയപ്പോള്‍ സുഖം കിട്ടിയോ? പ്രസ് മീറ്റിനിടെ ചൂടായി ടൊവിനോ

പൊളിറ്റിക്കല്‍ കറക്ട്നസിന്റെ പേരിലുള്ള ചോദ്യത്തോട് പ്രതികരിച്ച് ടൊവിനോ തോമസ്. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയാണ് ടൊവിനോ പ്രതികരിച്ചത്. ‘കടുവ’ സിനിമയിലെ വിവാദമായ ഡയലോഗുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് ടൊവിനോ പ്രതികരിച്ചത്.

ജിനു എബ്രഹാം തിരക്കഥ ഒരുക്കിയ കടുവ ചിത്രത്തിലെ ഒരു ഡയലോഗ് ഭിന്നശേഷിക്കാരായ കുട്ടികളെ അവഹേളിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ ഡയലോഗ് സിനിമയില്‍ നിന്നും എടുത്ത് മാറ്റുകയും ചെയ്തിരുന്നു. ഇനി ഇത്തരം പൊളിറ്റിക്കല്‍ കാര്യം ശ്രദ്ധിക്കുമോ എന്നായിരുന്നു ജിനു എബ്രഹാമിനോടുള്ള ചോദ്യം.

ഈ ചോദ്യത്തോട് ജിനു പ്രതികരിച്ച ഉടന്‍ ടൊവിനോയും മറുപടി പറയുകയായിരുന്നു. ”ഞാനൊരു കാര്യം ചോദിക്കട്ടെ. രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമ. അതില്‍ പറ്റിയൊരു തെറ്റിന്റെ പേരില്‍ നിരുപാദികം മാപ്പ് ചോദിക്കുകയും ആ സീന്‍ നീക്കം ചെയ്യുകയും ചെയ്തു.”

”എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ വീണ്ടും മനഃപൂര്‍വം ഓര്‍മിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടി. ഒരു കണ്ടന്റ് കിട്ടിയില്ലേ? തെറ്റ് ഏറ്റുപറഞ്ഞ് എഴുത്തുകാരന്‍, ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുത്തുകാരന്‍ അതായിരിക്കും ക്ലിക്ക് ബൈറ്റ്. കൊള്ളാം. ഐ അപ്രിഷിയേറ്റ് ഇറ്റ്” എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

പൊളിറ്റിക്കല്‍ ഇന്‍കറക്ട് ആയിട്ടുള്ള തിരക്കഥ വന്നാല്‍ അഭിനയിക്കുമോ? എന്ന ചോദ്യത്തോടും ടൊവിനോ പ്രതികരിച്ചു. ”പൊളിറ്റിക്കലി ഇന്റകറക്ട് ആയി ജീവിക്കുന്നൊരു കഥാപാത്രം ചെയ്യുന്ന സമയത്ത് ഞാന്‍ എന്ത് ചെയ്യണം? ഞാനൊരു വില്ലന്‍ കഥാപാത്രമാണ് ചെയ്യുന്നതെന്ന് കരുതുക. അയാളൊരു വൃത്തികെട്ടവനാണ്.”

”പൊളിറ്റിക്കലി ഇന്‍കറക്ട് ആയ കാര്യങ്ങള്‍ ചെയ്യുന്നവനാണ്. അപ്പോഴും ഞാന്‍ പറയണമോ ഇത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണെന്നും ഇത് ഞാന്‍ ചെയ്യില്ല എന്നും. പൊളിറ്റിക്കലി ഇന്‍കറക്ട് ആയിട്ടുള്ള സീനുകളോ ഡയലോഗുകളോ ഉണ്ടാകുന്നതല്ല, അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്.”

”പൊളിറ്റിക്കല്‍ കറക്ട്നെസിനെക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നുവെങ്കില്‍ ഈ ചോദ്യം ചോദിക്കേണ്ട കാര്യമില്ല. കുഴപ്പമില്ല, നിങ്ങള്‍ക്കൊരു കണ്ടന്റ് കിട്ടി. ചില്‍” എന്നാണ് മറുപടിയായി ടൊവിനോ പറയുന്നത്. അതേസമയം, അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമ തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു.