ആ സമയത്ത് എന്തായിരുന്നു മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മനസില്‍? 37 വര്‍ഷത്തിന് ശേഷം ഉത്തരം കിട്ടി!

മലയാള സിനിമയിലെ ക്ലാസിക് ലവ് സ്റ്റോറിയായി മാറിയ ചിത്രമാണ് തൂവാനതുമ്പികള്‍. എന്നെന്നും സിനിമപ്രേമികള്‍ ഹൃദയത്തോട് ചേര്‍ക്കുന്ന ഈ ചിത്രം പുറത്തിറങ്ങിയിട്ട് 37 വര്‍ഷങ്ങള്‍ ആയി. രണ്ട് സ്ത്രീകളുമായി പ്രണയത്തിലാകുന്ന ജയകൃഷ്ണന്റെ കഥ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ ആരാധകരുള്ള ചിത്രമായി മാറി.

സ്വന്തം നാട്ടില്‍ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സ്വസ്ഥ ജീവിതം നയിക്കുന്ന ജയകൃഷ്ണന്‍, നഗരത്തില്‍ വരുമ്പോള്‍ മദ്യപിക്കുന്നതും സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതുമായുള്ള കഥാപാത്രമാണ്. ചിത്രത്തില്‍ ഒരു ബാറിലിരുന്ന് മദ്യപിക്കുന്ന ഒരു രംഗത്തില്‍ ജയകൃഷ്ണന്‍ മറ്റ് ബഹളങ്ങള്‍ക്കിടയില്‍ ഒരു നിമിഷം ഉള്‍വലിയുന്ന രംഗമുണ്ട്. ഇത് മറ്റൊരു രംഗത്തിലും ആവര്‍ത്തിക്കുന്നുണ്ട്.

ഈ രംഗം കൊണ്ട് പത്മരാജന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പല സിനിമാഗ്രൂപ്പുകളിലും ചര്‍ച്ച നടക്കാറുണ്ട്. 37 വര്‍ഷത്തിന് ശേഷം ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍. സംവിധായകന്‍ ബ്ലെസിയ്ക്കൊപ്പമുള്ള ഒരു ചിത്രം അനന്തപത്മനാഭന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചപ്പോഴാണ് ഒരാള്‍ ഈ ചോദ്യവുമായി എത്തിയത്.

ഇതിനാണ് അനന്തപത്മനാഭന്‍ മറുപടി നല്‍കിയത്. ”He is contemplating (അയാള്‍ ചിന്താമഗ്‌നനാവുന്നു) എന്നാണ് തിരക്കഥയുടെ ആദ്യ പതിപ്പില്‍ കുറിച്ചത്. അത് തുടര്‍പദ്ധതികള്‍ ആകാം.. Introspection (ആത്മപരിശോധന) ആകാം. അയാളിലെ ഗൗരവ മുഖം വെളിവാക്കുന്നത് അവിടെ മാത്രമാണല്ലൊ. അത് വരെയും പൊട്ടന്‍ കളി കളിച്ച് നടക്കുന്ന അത് വരെ കാണാത്ത ഒര ഒരു അകം ആണ് ആ ചിന്താ നിമിഷം കൊണ്ട് ഉദേശിച്ചത്” എന്നാണ് അനന്തപത്മനാഭന്റെ മറുപടി.

അതേസമയം, പത്മരാജന്റെ തന്നെ നോവലായ ഉദകപ്പോളയെ ഭാഗികമായി അടിസ്ഥാനമാക്കിയാണ് തൂവാനത്തുമ്പികള്‍ ഒരുക്കിയത്. തൃശ്ശൂര്‍ നഗരത്തില്‍ ജീവിതം ആസ്വദിച്ച് ആഘോഷമാക്കിയ അഡ്വ. ഉണ്ണിമേനോന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം.