വേദന സഹിക്കാന്‍ പറ്റില്ല, മരണമാണ് നല്ലതെന്ന് തോന്നിട്ടുണ്ട്.. അഞ്ചാറ് പ്രാവശ്യം ഞാന്‍ മരിച്ചു കഴിഞ്ഞു: ശ്രീനിവാസന്‍

അസുഖം തളര്‍ത്തിയ ശ്രീനിവാസന്‍, ഏറെ നാളുകള്‍ ആശുപത്രിയിലായിരുന്നു. 2022 ലാണ് ഹൃദയാഘാതം വന്ന് ശ്രീനിവാസന്‍ ആശുപത്രിയിലാകുന്നത്. അസുഖ കാലം ശ്രീനിവാസനെ തളര്‍ത്തിയിരുന്നു. പതിയെ ജീവിതത്തിലേക്കും അഭിനയത്തിലേക്കും തിരിച്ചു വന്നിരികയാണ് ശ്രീനിവാസന്‍ ഇപ്പോള്‍.

ആശുപത്രിയിലായ നാളുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രീനിവാസന്‍. മരണത്തെ കുറിച്ച് തനിക്ക് ഇപ്പോള്‍ പേടിയില്ല. താന്‍ അഞ്ചാറ് തവണ മരിച്ചു കഴിഞ്ഞു എന്നാണ് ശ്രീനിവാസന്‍ സിനിമാതെക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”മരണം എനിക്കിപ്പോള്‍ ഒരു വിഷയം അല്ല, കാരണം ഞാന്‍ അഞ്ചാറ് പ്രാവശ്യം മരിച്ചു. ശ്വാസംമുട്ടല്‍ വന്ന് ബോധം പോയപ്പോള്‍ അതൊക്കെ മരണം ആയിരുന്നു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞിട്ടുണ്ട്. ഹോസ്പിറ്റല്‍ വരെ എത്തില്ലെന്ന് ഞാന്‍ പേടിച്ചിട്ടുണ്ട്. വേദന സഹിക്കാന്‍ പറ്റില്ല. അതിനേക്കാള്‍ നല്ലത് മരണമാണെന്ന് തോന്നും.”

”അപ്പോള്‍ പിന്നെ മരണത്തെ പേടിയില്ല. ബോധം പോയി ആദ്യം എത്തുന്നത് എറണാകുളം മെഡിക്കല്‍ സെന്ററിലാണ്. 24 മണിക്കൂര്‍ കഴിഞ്ഞാണ് ബോധം വരുന്നത്. സിപിആര്‍ കഴിഞ്ഞു എന്ന് അതിന് ശേഷമാണ് ആള്‍ക്കാര്‍ പറയുന്നത്. അതിനിടയില്‍ മരിച്ചാല്‍ താന്‍ പോലും അറിയില്ല” എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

അതേസമയം, ‘കുറുക്കന്‍’ ആണ് ശ്രീനിവാസന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിനീതും ശ്രീനിവാസനും ഒന്നിച്ച് അഭിനയിച്ച ചിത്രമാണിത്. ആശുപത്രി വിട്ടതിന് ശേഷം താരം അഭിനയത്തിലേക്ക് തിരിച്ചു വന്ന ചിത്രം കൂടിയാണിത്. മറ്റ് സിനിമകളും ശ്രീനിവാസന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.