ലോക്കല്‍ ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യുമ്പോള്‍ ചില തോണ്ടലുകള്‍ക്ക് ഇരയായിട്ടുണ്ട്, അനുഭവം പങ്കുവെച്ച് നടി

മുംബൈയില്‍ ലോക്കല്‍ ട്രെയിനുകളിലും, ബസിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ മോശമായ പെരുമാറ്റത്തിന് താന്‍ ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് നടി രവീണ ടണ്ഠന്‍. മഹാരാഷ്ട്രയില്‍ ബി ജെ പി കൂട്ടുഭരണം വീണ്ടും അധികാരത്തില്‍ വന്നതോടെ മെട്രോ കാര്‍ ഷെഡ് നിര്‍മ്മാണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടിയുടെ ഈ വെളിപ്പെടുത്തല്‍.

മരങ്ങള്‍ മുറിച്ച് മാറ്റി മെട്രോയ്ക്ക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രകൃതി സ്നേഹികള്‍ എതിര്‍ത്തിരുന്നു. ഇത്തരക്കാരെ വികസന വിരോധികള്‍ എന്ന് മുദ്രകുത്തി ആക്ഷേപിക്കുന്നവര്‍ക്കാണ് നടി മറുപടി നല്‍കിയത്.

നഗരത്തിലെ മദ്ധ്യവര്‍ഗത്തിന്റെ ജീവിതത്തെ കുറിച്ച് ധാരണയുണ്ടോ എന്ന ആക്ഷേപത്തിനാണ് തന്റെ കൗമാരക്കാലത്തെ അനുഭവങ്ങള്‍ ട്വീറ്റിലൂടെ നടി വ്യക്തമാക്കിയത്. ഒട്ടുമിക്ക സ്ത്രീകളും ഇതനുഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ 92ല്‍ താന്‍ ആദ്യത്തെ കാര്‍ സമ്പാദിച്ചുവെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

വികസനം സ്വാഗതാര്‍ഹമാണ്, എന്നാല്‍ എവിടെയായിരുന്നാലും നമ്മള്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.