സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരെ ഗുരുതര ആരോപണവുമായി ലൈംഗിക പീഡനക്കേസ് പരാതിക്കാരി രംഗത്ത്. അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് രാജ്ഭവന്‍ ജീവനക്കാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയതിനെതിരെയാണ് പരാതിക്കാരി രംഗത്തെത്തിയത്. ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരി ആരോപിച്ചു.

തെറ്റ് ചെയ്തില്ലെങ്കില്‍ എന്തുകൊണ്ട് അന്വേഷണത്തെ നേരിടുന്നില്ലെന്നും പരാതിക്കാരി ചോദിച്ചു. പരാതി വ്യാജമാണെങ്കില്‍ ഭരണഘടന പരിരക്ഷയുടെ സുരക്ഷ തേടുന്നതെന്തിനാണ്. നിരപരാധിയാണെങ്കില്‍ ഗവര്‍ണര്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടുന്നതെന്തിനാണെന്നും പരാതിക്കാരി ചോദിച്ചു.

ഗവര്‍ണര്‍ക്കെതിരായ പീഡനക്കേസ് അന്വേഷിക്കാന്‍ ഐപിഎസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ എട്ടംഗ അന്വേഷണ സംഘത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ ആയിരുന്നു അന്വേഷണത്തോട് രാജ്ഭവന്‍ ജീവനക്കാര്‍ സഹകരിക്കേണ്ടെന്ന് ഗവര്‍ണര്‍ കത്ത് മുഖേന നിര്‍ദ്ദേശം നല്‍കിയത്.

Read more

ഗവര്‍ണര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. മാര്‍ച്ച് 29, മെയ് 3 തീയതികളില്‍ ഗവര്‍ണര്‍ അനുവാദമില്ലാതെ തന്റെ ശരീരത്ത് സ്പര്‍ശിച്ചതായാണ് പരാതി. സിവി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്ന് കൊല്‍ക്കത്ത പൊലീസും അറിയിച്ചു.