'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

‘ജന ഗണ മന’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ക്കെതിരെ സോഷ്യൽ മീഡിയയിൽ കോപ്പിയടി ആരോപണമുയർന്നു വന്നിരുന്നു. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ഓർഡിനറി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് റിലീസിന് തലേദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ ‘നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ’ എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്.

നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യക്ക് സാമ്യമുള്ളതിനാൽ വലിയ ചർച്ചകൾക്കാണ് അത് വഴിതുറന്നത്. എന്നാൽ പിന്നീട് നിഷാദ് കോയ പോസ്റ്റ് പിൻവലിച്ചിരുന്നു. തുടർന്ന് നിഷാദ് ചെയ്തത് മോശം പ്രവൃത്തിയാണെന്ന തരത്തിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ തെളിവുകൾ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് നിഷാദ് കോയ.

തന്റെ സിനിമയുടെ കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് എന്തിനാണ് ലിസ്റ്റിനും ഡിജോയും ടെൻഷനടിക്കുന്നതെന്നാണ് നിഷാദ് കോയ ചോദിക്കുന്നത്. എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി ജയസൂര്യയുമായി ചർച്ച നടത്തുകയും തുടർന്ന് ജോഷിയുടെ സംവിധാനത്തിൽ സിനിമ ചെയ്യാമെന്ന് തീരുമാനത്തിലെത്തുകയും എന്നാൽ പ്രൊജക്ട് നീണ്ടുപോകുന്നതുകൊണ്ട്, ഒരു പരസ്യ ചിത്രീകരണത്തിനിടെ ജയസൂര്യ സംവിധായകൻ ഡിജോ ജോസിനോട് പ്രസ്തുത കഥ പറയുകയും നിഷാദ് കോയയോട് ഫോളോ അപ്പ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

എന്നാൽ ഡിജോയുമായി ബന്ധപ്പെടാൻ ശ്രമിച്ച നിഷാദ് കോയക്ക് നിരാശയായിരുന്നു ഫലം. പലതവണ ഒഴിഞ്ഞുമാറിയ ഡിജോ രഹസ്യമായി ഷൂട്ട് തുടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് പൃഥ്വിരാജിനോട് പ്രസ്തുത കഥ സലാർ ലൊക്കേഷനിൽ വെച്ച് നിഷാദ് കോയ പറയുമ്പോഴാണ് ഡിജോ ഇണങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ടെന്ന വിവരം പൃഥ്വിരാജ് നിഷാദ് കോയയോട് വെളിപ്പെടുത്തുന്നത്. തുടർന്ന് നിഷാദ് കോയ ഡിജോയെ ബന്ധപ്പെട്ടെങ്കിലും അവർ ചെയ്യുന്നത് കോമഡി പടമാണെന്നും, ഒരു പാകിസ്ഥാനി ഉണ്ടെന്ന് ഒഴിച്ചാൽ സാമ്യതകൾ ഇല്ലെന്നും ഡിജോ നിഷാദിനെ വിശ്വസിപ്പിക്കുന്നു.

ഒരു ടീസർ പോലും ഇറക്കാതെ ഇരുന്നാൽ മലയാളി ഫ്രം ഇന്ത്യ കോമഡി പടമാണെന്ന് കരുതി ആളുകൾ തിയേറ്ററുകളിൽ എത്തുകയും അത് നെഗറ്റീവ് ആയി ബാധിക്കുകയും ചെയ്യുമെന്നത് കൊണ്ടാണ് താൻ നിർബന്ധിച്ചത് മൂലം ഡിജോ ടീസർ ഇറക്കാൻ തയ്യാറായതെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ് മീറ്റിനിടയിലെ വെളിപ്പെടുത്തൽ ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. ഡിജോ ജോസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്.

നിഷാദ് കോയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്:

“ആദ്യത്തെ കാര്യം, മലയാളി ഫ്രം ഇന്ത്യയുടെ സംവിധായകനുമായും നിർമാതാവുമായും ഞാൻ സംസാരിച്ചിട്ടില്ല എന്ന് പറയുന്നത് നുണയാണ്. അതിനുള്ള എല്ലാ തെളിവുകളും എൻ്റെ കയ്യിലുണ്ട്. രണ്ടാമത്തെ കാര്യം, ഞാൻ എന്റെ സിനിമയുടെ കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ അവരുടെ സിനിമയുടെ കഥയല്ലെങ്കിൽ പിന്നെ എന്തിനാണ് അവർ ടെൻഷനടിക്കുന്നത്.

അവരുടെ സിനിമ അത് ആയത് കൊണ്ടാണ് ആ രാത്രി തന്നെ എനിക്ക് കോളുകൾ വരുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും ഫെഫ്കയിൽ നിന്നുമൊക്കെ എന്നെ വിളിച്ച് സംസാരിച്ചത്. എന്നോട് അവർ പറഞ്ഞത് ‘ഒരു സിനിമ ഇറങ്ങുകയല്ലേ, നമുക്ക് ലീഗലി നീങ്ങാം. അല്ലെങ്കിൽ സംസാരിക്കാം. മുപ്പത് കോടി ബജറ്റിൽ നിർമിച്ച സിനിമയാണ്. ആ പോസ്റ്റ് ഒന്ന് പിൻവലിക്കൂ’ എന്നായിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ആ പോസ്റ്റ് പിൻവലിച്ചത്. നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നും മുതിർന്ന ആളുകൾ വിളിക്കുമ്പോൾ വില കൊടുക്കണം എന്ന് കരുതിയാണ് ഞാൻ അത് പിൻവലിച്ചത്. ലീഗലി നീങ്ങാം, അല്ലെങ്കിൽ ചർച്ച ചെയ്‌തിട്ട് വിളിക്കുമായിരിക്കും എന്ന് കരുതി നിൽക്കുമ്പോഴാണ് അവരുടെ ഇൻ്റർവ്യൂ കാണുന്നത്.

ഞാൻ ഇൻഡോ – പാക് എന്ന് പറഞ്ഞ് 2021ൽ എഴുതിയ കഥയാണ് അത്. ജയസൂര്യയുടെ ബെർത്ത് ഡേയുടെ ദിവസം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ജോഷി സാർ ഡയറക്‌ട് ചെയ്‌ത്‌ വേണു കുന്നപ്പള്ളി പ്രൊഡ്യൂസ് ചെയ്‌ത്‌ നവാസുദ്ദീൻ സിദ്ദീഖിയെയും ജയസൂര്യയെയും കാസ്റ്റിങ് വെച്ച് അനൗൺസ് ചെയ്‌ത സിനിമയാണ് അത്. അതും 2021ൽ ആണ് ആ അനൗസ്മെന്റ് നടത്തുന്നത്. ഇന്നലെ ലിസ്റ്റിൻ പറഞ്ഞത് ഒന്നേകാൽ വർഷം മുമ്പ് അവർ തുടങ്ങി വെച്ചതാണ് മലയാളി ഫ്രം ഇന്ത്യ എന്നാണ്.

ഞാൻ ഈ സിനിമയുടെ പ്ലോട്ട് ഉണ്ടാക്കിയത് മമ്മൂക്കയെ മനസിൽ കണ്ടാണ്. മാമാങ്കത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് ഞാൻ മമ്മൂക്കയോട് ഈ കഥ പറയുന്നത്. അന്ന് അദ്ദേഹം പറഞ്ഞത്, കഥ നല്ലതാണ് കുറച്ചുകൂടെ യങ് ആയ ഒരാൾ ചെയ്യുകയാണെങ്കിൽ നന്നായിരിക്കും എന്നാണ്. നമുക്ക് വേറെ പരിപാടി പിടിക്കാമെന്നും ഇത് വേറെ ആർട്ടിസ്റ്റിനെ വെച്ച് പ്ലാൻ ചെയ്യാനും പറയുകയായിരുന്നു. അങ്ങനെയാണ് ഞാൻ ജയസൂര്യയോട് കഥ പറയുന്നതും പുള്ളിക്ക് ഇഷ്ട‌മാകുന്നതും.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നിഷാദ് കോയ വെളിപ്പെടുത്തിയത്.

നേരത്തെ ഒരു പ്രമുഖ ടെക്സ്റ്റൈൽസിന്റെ പരസ്യ ചിത്രം സംവിധാനം ചെയ്ത ഡിജോയ്ക്കെതിരെ അന്ന് തന്നെ കോപ്പിയടി ആരോപണം വരികയും, തുടർന്ന് പ്രമുഖ ബ്രാൻഡ് ആ പരസ്യം നീക്കം ചെയ്യുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.

നിഷാദ് കോയ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:

“നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ.
കണ്ണൂരിലെ ഒരു ഗ്രാമത്തിലെ സംഘി ആയ കഥാനായകൻ, തൻ്റെ രാഷ്ട്രീയ പ്രവർത്തനവും മറ്റും ആയി ജീവിച്ചു പോകുന്നതിനിടയിൽ രാഷ്ട്രീയ എതിരാളികളും ആയി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണം നാട്ടിൽ നിന്നും മാറി നില്ക്കാൻ ഉള്ള തീരുമാനത്തിൽ തന്റെ സുഹൃത്ത് വഴി ഗൾഫിൽ എത്തുന്നു.

 അവിടെ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പാകിസ്ഥാനിയുടെ കൂടെ റൂം ഷെയര് ചെയ്യേണ്ടി വരുന്ന കഥാനയകനും പാകിസ്ഥനിയും ആയി ഉണ്ടാകുന്ന നർമ്മ രസങ്ങൾ ഉള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക് ഇടയിൽ കമ്പനി യുടെ ആവശ്യത്തിനായി ശത്രുക്കൾ ആയ കഥാ നായകനും പാകിസ്ഥാനിക്കും ഒരു നീണ്ട യാത്ര പോകേണ്ടി വരുന്നു.
രണ്ട് ശത്രുക്കൾ ഒരുമിച്ച് നടത്തുന്ന യാത്രക്കിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടർന്ന് മരുഭൂമിയിൽ അകപ്പെട്ടു പോകുന്ന കഥാ നായകനും പാകിസ്ഥാനി യും രക്ഷപെടാൻ ആയി നടത്തുന്ന ശ്രമങ്ങൾ, സർവൈവൽ എന്ന സത്യത്തിന് മുന്നിൽ ശത്രുത മറന്ന് ഒരുമിച്ച് ജീവിതം തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിനിടയിൽ പാകിസ്ഥാനി മരണപ്പെടുന്നു.. തുടർന്ന് പാകിസ്ഥാനി യുടെ കുടുംബതിനായി നടത്തുന്ന ഒരു സഹായത്തിൻ്റെ പേരിൽ നിയമ വ്യവസ്ഥിതിയുടെ പിടിയിൽ അകപ്പെടുന്ന കഥാ നായകൻ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങൾ. ശേഷം ഭാഗം സ്ക്രീനിൽ.

ഒരു പൊളിറ്റിക്കൽ സറ്റയർ ആയിട് ആണ് സിനിമ യുടെ ആദ്യ ഭാഗം ഒരുക്കിയിരിക്കുന്നത്.. രണ്ടാം പകുതി സർവ്വവൽ ന് പ്രാധാന്യം കൊടുത്ത് കൊണ്ട്’, രാജ്യവും അതിർത്തിയും മനുഷ്യ നിർമിത വേലി കെട്ടുകളും മറികടന്ന് ഉള്ള മനുഷ്യ സ്നേഹത്തിന്റെ കഥ പറയുന്നു.. കഥാ നായകന് കുടുംബവും പ്രണയവും ഒക്കെ ഉണ്ട് കേട്ടോ.”