നമ്മള്‍ എല്ലാവരും സെയ്ഫ് സോണില്‍ നിന്നുകൊണ്ടാണ് സേവനം ചെയ്യുന്നത്, എന്നാല്‍ നൗഷാദ് അങ്ങനെയല്ല: രാജേഷ് ശര്‍മ്മ

പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും സാന്ത്വനമായി ഓരോ മലയാളിയുടേയും മനസ്സില്‍ അലയടിച്ചെത്തിയ പേരാണ് നൗഷാദ്. വഴിയോരകച്ചവടക്കാരനായിട്ടുകൂടി തന്റെ ഉപജീവനത്തിനുള്ള വകയായ തുണിത്തരങ്ങളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തുകൊണ്ടാണ് നൗഷാദ് മാതൃകയായത്. ഈ മനുഷ്യന്റെ നന്മയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയതാകട്ടെ നടന്‍ രാജേഷ് ശര്‍മ്മയാണ്. രാജേഷ് ശര്‍മ്മ പങ്കുവെച്ച ഒരു ലൈവ് വീഡിയോയിലൂടെയാണ് നൗഷാദിന്റെ ചെയ്തിയെ കേരളക്കര അറിഞ്ഞത്. അന്നു നടന്ന കാര്യത്തെ കുറിച്ച് പറയുകയാണ് രാജേഷ്.

“കുട്ടികള്‍ക്ക് വേണ്ടിയുള്ള വസ്ത്രം വേണോ എന്ന് ചോദിച്ചാണ് നൗഷാദ് എന്നെ വിളിച്ചു കൊണ്ടു പോയത്. പോകുമ്പോള്‍ എനിക്ക് സംശയമുണ്ടായി ഇയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്നൊക്കെ. കടയില്‍ ചെന്നപ്പോള്‍ നൗഷാദ് എല്ലാം വാരിയിടുകയാണ്. ഞാന്‍ അപ്പോള്‍ ചോദിച്ചു, ഇത് നിങ്ങളുടെ കട തന്നെയാണോ. അപ്പോള്‍ നൗഷാദ് പറഞ്ഞു, ഫുട്പാത്തിലെ കച്ചവടക്കാരനാണ് ഞാന്‍, എന്റെ കയ്യില്‍ ബ്രാന്‍ഡസ് വസ്ത്രം ഒന്നുമില്ല. എന്റെ കയ്യില്‍ ഉള്ളതെല്ലാം തരാം. അദ്ദേഹത്തിന്റെ മക്കള്‍ക്ക് വേണ്ടിയുള്ള സാധനങ്ങളാണ് എന്ന് എല്ലാവരും ഓര്‍ക്കണം.”

“നമ്മള്‍ എല്ലാവരും സെയ്ഫ് സോണില്‍ നിന്നുകൊണ്ടാണ് സേവനം ചെയ്യുന്നത്. എന്നാല്‍ അദ്ദേഹം അങ്ങനെയല്ല, ധനികനല്ല. ആ മനുഷ്യന്‍ സാധനങ്ങള്‍ നിറക്കുയ്ക്കുകയാണ്. ഏകദേശം ഒരു ലക്ഷത്തിന് മേലെ രൂപ വരുന്ന സാധനകള്‍ തന്നു. അപ്പോള്‍ ഞാന്‍ മനസ്സിലാക്കി നൗഷാദിനല്ല, നമ്മള്‍ക്കാണ് മാനസിക പ്രശ്നമുള്ളത്.” ബിഹൈന്‍ഡ്‌വുഡ്‌സുമാലുള്ള അഭിമുഖത്തില്‍ രാജേഷ് ശര്‍മ്മ പറഞ്ഞു.

Read more