നേതാവാണെങ്കിലും ഞങ്ങള്‍ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും... സഹിഷ്ണുത പൂവിട്ടോ എന്ന് നോക്കാം; പരിഹസിച്ച് ഹരീഷ് പേരടി

ഹരീഷ് പേരടിയുടെ ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററിന് എതിരെ എത്തിയ വിമര്‍ശനങ്ങള്‍ക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പ്രതികരിച്ചത് വിവാദമായിരുന്നു. ഇതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം നോക്കാമെന്നാണ് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്‍ട്രി പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം നോക്കാം… ആവിഷ്‌ക്കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം…. അവിടെ വെച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് മാനവികത വിളമ്പും… അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്‌ക്കോണം..

അതല്ലാതെ വേറെ എവിടെയെങ്കിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍… അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങള്‍ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും… ഉത്തര കൊറിയിസം നീണാള്‍ വാഴട്ടെ…

സിനിമയുടെ പോസ്റ്ററിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇടതുപക്ഷ അനുകൂല ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും ഉയര്‍ന്നത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കുകൂടി പാര്‍ട്ടി ക്ലാസ് കൊടുക്കേണ്ട അവസ്ഥയാണ് എന്നടക്കമുള്ള കമന്റുകള്‍ വന്നതോടെയാണ് വിശദീകരണവുമായി എം.എ ബേബി രംഗത്തെത്തിയത്.