എന്നെ തകര്‍ത്തു കളഞ്ഞു ഈ വാര്‍ത്ത, ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടാവരുത്..; ജാര്‍ഖണ്ടില്‍ സ്പാനിഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ദുല്‍ഖര്‍

ജാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 400 കി.മീ. അകലെ ഡുംക ജില്ലയില്‍ വച്ച് വെള്ളിയാഴ്ച രാത്രിയായിരുന്നു ബ്രസീലിയന്‍ യാത്രികരായ ദമ്പതികള്‍ ആക്രമിക്കപ്പെടുകയും സ്ത്രീ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തത്.

ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ജാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്റ് ഒരുക്കിയിരുന്നു. അവിടെ വച്ചാണ് ആക്രമണം നടന്നത്. നേപ്പാള്‍ യാത്രയ്ക്ക് മുമ്പ് ഇവര്‍ കേരളത്തിലും എത്തിയിരുന്നു. കോട്ടയത്ത് തന്റെ സുഹൃത്തുക്കള്‍ ഒരുക്കിയ വിരുന്നില്‍ ഇവര്‍ പങ്കെടുത്തിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

”എന്നെ തകര്‍ത്തു കളഞ്ഞു ഈ വാര്‍ത്ത. നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ആര്‍ക്കും ഒരിടത്തുമുണ്ടാവരുത് ഇത്തരമൊരു അനുഭവം” എന്നാണ് ദമ്പതിമാരുടെ വീഡിയോ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്.

തനിക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് യുവതി പറയുന്ന വീഡിയോയാണ് ദുല്‍ഖര്‍ പങ്കുവച്ചത്. ”ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു.”

”അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്” എന്നാണ് വീഡിയോയില്‍ യുവതി പറയുന്നത്. അതേസമയം, കുറുമാഹാട്ട് എന്ന സ്ഥലത്ത് വച്ചാണ് ദമ്പതികള്‍ ആക്രമണത്തിന് ഇരയായത് എന്നാണ് പൊലീസ് പറയുന്നത്.