ഒരാളെ കുറച്ചു ദിവസം എന്‍റെ വീട്ടില്‍ ഒളിച്ച് താമസിപ്പിക്കണമെന്ന് ലാല്‍, ആളിന്റെ പേര് പറഞ്ഞപ്പോള്‍ എന്റെ പാതി ജീവന്‍ പോയി: അനുഭവം പറഞ്ഞ് സത്യന്‍ അന്തിക്കാട്

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് നല്‍കിയത് നിരവധി ഹിറ്റുകളാണ്. അവര്‍ തമ്മിലുള്ള കെമിസ്ട്രിയും അങ്ങനെയാണ്, ഉറ്റ സുഹൃത്തുക്കള്‍. മോഹന്‍ലാലിന്റെ കണ്ണിലെ കള്ളച്ചിരികള്‍ ഒരുപാട് കണ്ട സുഹൃത്താണ് സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആ സൗഹൃദത്തിലെ രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് സത്യന്‍ അന്തിക്കാട്.

“ഒരിക്കല്‍ തിരക്കില്ലാത്ത ഒരു ദിവസം ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ മോഹന്‍ലാല്‍ എന്നെ കാണാന്‍ വന്നു. ഒപ്പം സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും. ഞാന്‍ ചാടിയെഴുന്നേറ്റു. എന്താ ഒരു മുന്നറിയിപ്പുമില്ലാതെ വന്നതെന്ന് ചോദിച്ചപ്പോല്‍ വരേണ്ടി വന്നു എന്നാണ് ലാല്‍ പറഞ്ഞത്. ലാലു വരുന്നത് നാട്ടുകാര്‍ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചപ്പോള്‍ “ഇല്ല, ഞാന്‍ മുഖം മറച്ചു പിടിച്ചിട്ടാണ് വഴി ചോദിച്ചത്” എന്നാണ് ലാല്‍ മറുപടി പറഞ്ഞത്. എത്ര മുഖം മറച്ചു പിടിച്ചാലും മോഹന്‍ലാലിന്റെ കൈവിരല്‍ കണ്ടാല്‍ പോലും ജനം തിരിച്ചറിയുമല്ലോ എന്ന് ഞാന്‍ ഭയന്നു. “നാടോടിക്കാറ്റ്” തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന സമയമാണ്.”

“ലാല്‍ എന്നെ വിളിച്ച് മാറ്റി നിര്‍ത്തി ചെവിയില്‍ സ്വകാര്യം പറഞ്ഞു.”ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതു കൊണ്ടാണ്. എതിര് പറയരുത്.” ആളുടെ പേര് കേട്ടപ്പോള്‍ എന്റെ പാതി ജീവന്‍ പോയി. അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയുടെ നിര്‍മ്മാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളില്‍ കാണാം പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചു പെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടില്‍ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാല്‍ എത്തിയിരിക്കുന്നത്.”

“ഞാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ചിട്ടും, പല കാരണങ്ങല്‍ പറഞ്ഞിട്ടും ലാല്‍ വിടുന്നില്ല. “അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.” എന്നായി ലാല്‍. ഒടുവില്‍ സൗമ്യത വെടിയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണം കൊണ്ട് മോഹന്‍ലാല്‍ പിണങ്ങിയാലും വിരോധമില്ല. “”പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.”” “”അയ്യോ.. ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ?”” എന്നായി ലാല്‍.

അപ്പോള്‍ ലാലിന്റെ കണ്ണുകളില്‍ ഒരു കള്ളച്ചിരി ഞാന്‍ കണ്ടു. കള്ളച്ചിരി പൊട്ടിച്ചിരിയായി മാറി. കൊച്ചുമോനും ആര്‍ത്തലച്ച് ചിരിക്കാന്‍ തുടങ്ങി. കാറില്‍ പ്രതി പോയിട്ട് ഒരു സാക്ഷി പോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹന്‍ലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.” മാതൃഭൂമിയുടെ സ്റ്റാര്‍ സ്റ്റൈലില്‍ എഴുതിയ അനുഭവക്കുറിപ്പില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.