എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് അമ്മ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ മനസ്സിലായി: ഉത്തര ശരത്ത്

നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ മകള്‍ ഉത്തരയും സിനിമാരംഗത്തേക്ക്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഖെദ്ദ”യിലാണ് ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും കേന്ദ്ര കഥാപാത്രമായി വേഷമിടുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന “ഖെദ്ദ”യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു.

ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിയ ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനോജ് കാന ഒരുക്കുന്ന ചിത്രമാണ് ഖെദ്ദ. സവിത, ചിഞ്ചു എന്നീ കഥാപാത്രങ്ങളായാണ് ആശയും ഉത്തരയും വേഷമിടുന്നത്. സുധീര്‍ കരമന, അനുമോള്‍, ജോളി ചിറയത്ത്, ബാബു കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമ്മയുടെ സിനിമകള്‍ കാണുമ്പോഴൊക്കെ തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു.

എന്നാല്‍ അമ്മ അത് എതിര്‍ത്തിരുന്നു. പഠനം കഴിഞ്ഞിട്ട് മതി അഭിനയമെന്നായിരുന്നു അമ്മയുടെ അഭിപ്രായം എന്നാണ് ഉത്തര പറയുന്നത്. ലോക്ഡൗണിന് മുമ്പ് നാട്ടിലെത്തി, കൊറോണ വ്യാപകമായതോടെ ദുബായിലേക്കുള്ള തിരിച്ചുപോക്ക് മുടങ്ങി. അങ്ങനെ നാട്ടില്‍ പെട്ടു പോയതു കൊണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചത് എന്നാണ് ഉത്തര വ്യക്തമാക്കുന്നത്. ഇപ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞതു കൊണ്ട് കുറെ ഫ്രീടൈം കിട്ടി. അതുകൊണ്ടുതന്നെ അഭിനയിക്കാനും കഴിഞ്ഞു.

ഞാന്‍ ദുബായിലായിരുന്നു എങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു അവസരം കിട്ടില്ല. നാട്ടിലെത്തിയത് ഭാഗ്യമായി. ഈ ചിത്രത്തില്‍ അമ്മയും ഞാനും അമ്മയും മകളുമായിട്ട് തന്നെയാണ് അഭിനയിക്കുന്നത്. സംവിധായകന്‍ മനോജേട്ടന്‍ എന്നോട് ചോദിച്ചു “അമ്മയോടൊപ്പം അഭിനയിച്ചുകൂടെ”. അങ്ങനെയാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമാകുന്നത്. അമ്മയും അച്ഛനും ഇടപെട്ടിട്ടേയില്ല. തീരുമാനം എന്റേത് മാത്രം.

“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ”എന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. ഇപ്പോഴാണ് ആ പ്രയോഗത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായത്. വളരെ നല്ല ക്യാരക്ടറാണ് ഈ ചിത്രത്തില്‍ എനിക്കുള്ളത്. അഭിനയിക്കുമ്പോള്‍ അമ്മ എനിക്ക് ആര്‍ട്ടിസ്റ്റ് മാത്രമാണ്. അമ്മയോടൊപ്പം ഒത്തിരി തവണ വേദികളില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നത് ആദ്യമാണ്.

അച്ഛനും അമ്മയും പറഞ്ഞതുപോലെ പഠനം പൂര്‍ത്തിയായ ശേഷം എന്റെ പഴയ ആഗ്രഹം നിറവേറി. ഞാന്‍ ദുബായില്‍ ജനിച്ചു വളര്‍ന്നതു കൊണ്ട് മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. നാട്ടിലെത്തിപ്പോള്‍ അഭിനയത്തോടൊപ്പം മലയാളം എഴുതാനും വായിക്കാനും പഠിച്ചു. അമ്മയുടെ ഗുരുനാഥ കൂടിയായ മുത്തശ്ശിയാണ് (കലാമണ്ഡലം സുമതി) മലയാളം പഠിപ്പിച്ചത്. എന്റെ കൂടെ അച്ഛനും മലയാളം എഴുതാനും വായിക്കാനും പഠിച്ചു.

അഭിനയത്തേക്കാളും പ്രധാനം പഠനം തന്നെയാണ് എന്നാണെന്റെ അഭിപ്രായം. പഠനം പൂര്‍ത്തിയായ ശേഷം മാത്രമേ കലാപ്രവര്‍ത്തനത്തില്‍ സജീവമാകാവൂ എന്നെനിക്ക് തോന്നിയിട്ടുണ്ട്. സിനിമയില്‍ കൂടുതല്‍ അവസരങ്ങളേക്കാളും നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് താല്പര്യം. പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നല്ല കഥാപാത്രങ്ങള്‍.