കേരളത്തിലോ തമിഴ്നാട്ടിലോ ജനിച്ചിരുന്നെങ്കിൽ എന്റെ സിനിമകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുമായിരുന്നു: അനുരാഗ് കശ്യപ്

ഇന്ത്യൻ സിനിമയിൽ ശക്തമായ ഫാൻ ബേസുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. നിരവധി പ്രേക്ഷക- നിരൂപ പ്രശംസകൾ നേടിയ ചിത്രങ്ങളാണ് അനുരാഗ കശ്യപ് കരിയറിലുടനീളം സംവിധാനം ചെയ്തിട്ടുള്ളത്. സംവിധായകൻ എന്നതിലുപരി നടനായും നിർമ്മാതാവായും സിനിമയുടെ എല്ലാ മേഖലകളിലും സജീവമാണ് അനുരാഗ് കശ്യപ്.

ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് അനുരാഗ് കശ്യപ്. താൻ കേരളത്തിലോ തമിഴ്നാട്ടിലോ ജനിച്ചിരുന്നെങ്കിൽ തനിക്ക് ഇതിലും ഒരുപാട് മികച്ച സിനിമകൾ ചെയ്യാൻ കഴിയുമായിരുന്നു എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്, കൂടാതെ ഉത്തർപ്രദേശിൽ ജനിച്ചത് നിർഭാഗ്യകരമാണെന്നും അനുരാഗ് കശ്യപ് പറയുന്നു.

“ഞാൻ ജനിച്ചത് തമിഴ്‌നാട്ടിലോ കേരളത്തിലോ ആണെങ്കിൽ, എന്റെ സിനിമ കൂടുതൽ ബോക്സോഫീസ് സൗഹൃദമാകുമായിരുന്നു, കാരണം അവർക്ക് അത്തരം പ്രേക്ഷകർ ഉണ്ട്. എനിക്ക് എന്റെ സിനിമകൾ ഹിന്ദിയിൽ മാത്രമേ ചെയ്യാനാവൂ. ഞാൻ ജനിച്ചത് ഉത്തർപ്രദേശിലാണ്. അതുകൊണ്ട് നമുക്ക് ഒന്നും കൂടുതൽ ചെയ്യാൻ കഴിയില്ല. ഞാൻ റിയലിസത്തിനൊപ്പമാണ് നിൽക്കുന്നത്,
ഞാൻ കണ്ടിട്ടുള്ള 70കളിലും 80കളിലുമിറങ്ങിയ അമിതാഭ് ബച്ചൻ സിനിമകളേപ്പോലെയുള്ളവ ചെയ്യാൻ റിയലിസത്തിനപ്പുറം പോകേണ്ടതുണ്ട്”. സംവിധായകൻ നാ​ഗരാജ് മഞ്ജുളേക്കൊപ്പം ചെയ്യുന്ന കസ്തൂരി-ദ മസ്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി പിങ്ക് വില്ലയോടായിരുന്നു അനുരാ​ഗ് കശ്യപ് സംസാരിച്ചത്.

അനുരാഗ് കശ്യപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കെന്നഡി’ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ത്രില്ലർ ഴോണറിൽ ഒരുക്കിയ ചിത്രത്തിന് കാൻ ചലച്ചിത്രമേളയിൽ ലഭിച്ചത്. സണ്ണി ലിയോൺ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.