'നിരപരാധിയായ ഒരു കുട്ടിയെ ദിവസങ്ങളോളം ലോക്കപ്പില്‍ ഇടുന്നത് എന്തിന്? ഇത് കുറ്റവാളികളെ സൃഷ്ടിക്കുകയാണ്'; ആര്യന്‍ ഖാനെ പിന്തുണച്ച് നടി പൂജ ബേദി

ആര്യന്‍ ഖാന് ജാമ്യാപേക്ഷ ഒക്ടോബര്‍ 20 വരെ നീട്ടിവച്ച സാഹചര്യത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ പൂജ ബേദി. എന്തിനാണ് നിരപരാധിയായ കുട്ടിയെ ദിവസങ്ങളോളം ലോക്കപ്പില്‍ ഇടുന്നത് എന്നാണ് പൂജ ബേദി ട്വീറ്റ് ചെയ്തിരിക്കുന്നത്.

”ആര്യന്‍ ഖാനില്‍ നിന്നും ലഹരിമരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കില്‍, നിരപരാധിയായ ഒരു കുട്ടിയെ ദിവസങ്ങളോളം ലോക്കപ്പില്‍ ഇടുന്നത് എന്തിന്? ഒരു കാരണവുമില്ലാതെ ജയിലില്‍ കിടക്കുന്ന മാനസികനില തളര്‍ത്തും. നീതിന്യായ വ്യവസ്ഥയ്ക്ക് ഒരു വലിയ നവീകരണം ആവശ്യമാണ്… നിരപരാധികളെ ശിക്ഷിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നു” എന്നാണ് പൂജ ബേദിയുടെ ട്വീറ്റ്.

ആര്യന്‍ ഖാനെ കുട്ടി എന്ന് വിശേഷിപ്പിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ആര്യന്റെ ഇന്നത്തെ അതേ പ്രായത്തിലായിരുന്നു ഷാരൂഖ് തന്റെ കരിയര്‍ തുടങ്ങിയത്. ഇുപത്തി മൂന്നാം വയസില്‍ തന്നെയാണ് ഒളിമ്പിക്‌സില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയത്. എങ്കിലും ആര്യന്‍ ഖാന്‍ മാത്രം കുട്ടിയാണ് എന്നാണ് ഒരു കമന്റ്.

Pooja Bedi objected to 23-year-old Aryan Khan being jailed ‘for no valid reason’.

ഒരു കാരണവുമില്ലാതെയാണ് ആര്യനെ ജയിലില്‍ അടച്ചതെന്ന മറുപടിയാണ് പൂജ നല്‍കുന്നത്. മുംബൈയിലെ ആര്‍തര്‍ ജയിലിലാണ് ആര്യന്‍ ഖാന്‍ ഇപ്പോഴുള്ളത്. ജയില്‍ നിന്നുള്ള ഭക്ഷണമോ വെള്ളമോ ആര്യന്‍ കഴിക്കുന്നില്ലെന്നും, ജയില്‍ കാന്റീനിലെ ബിസ്‌ക്കറ്റും പുറത്ത് നിന്നും കൊണ്ടു പോയ വെള്ളവും മാത്രമാണ് ഭക്ഷണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, ആര്യന്‍ ഖാന് എന്‍സിബി കസ്റ്റഡിയിലിരിക്കെ കൗണ്‍സിലിംഗ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാകുമെന്നും ജോലി ചെയ്ത് ജനങ്ങളെ സഹായിക്കുമെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ആര്യന്‍ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.