'അമ്മ ഒന്നേയുള്ളു, ഒമ്പതു മാസം കുഞ്ഞിനെ വയറ്റില്‍ ചുമന്നവള്‍, പ്രിയങ്ക കുഞ്ഞിനെ തട്ടിയെടുത്തു'; നടിയെ വിമര്‍ശിച്ച് നിര്‍മ്മാതാവ്

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്ന വിവരം പങ്കുവച്ച നടി പ്രിയങ്ക ചോപ്രയ്ക്കും ഗായകന്‍ നിക്ക് ജൊനാസിനും എതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് വരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന വിവരം താരങ്ങള്‍ പങ്കുവച്ചത്.

പ്രിയങ്കയെ കുറിച്ച് നടനും നിര്‍മ്മാതാവുമായ കമാല്‍ ആര്‍. ഖാന്‍ ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. രണ്ട് ട്വീറ്റിലൂടെയായി നടന്‍ പ്രിയങ്കയെയും നിക്കിനെയും കളിയാക്കിയിരിക്കുകയാണ്. ഇരുവരും ഉടനെ പിരിയുമെന്നും നടന്‍ പറയുന്നു.

”കിരണ്‍ റാവുവിന് അവരുടെ മകന്‍ ആസാദിനെ കിട്ടിയത് വാടക ഗര്‍ഭപാത്രത്തിലൂടെയാണെന്നത് നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ, ശരീരം അതുപോലെ ഭംഗിയോടെ നിലനിര്‍ത്തണമെങ്കില്‍ വയറ്റിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കരുതെന്ന് അവള്‍ കരുതി. ഇപ്പോള്‍ അവരുടെ വിവാഹമോചനം നടന്നു. സമാനമായി ഇപ്പോഴിതാ പ്രിയങ്ക ചോപ്രയും വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. അപ്പോള്‍ ഇനി സംഭവിക്കാന്‍ പോവുന്നത് എന്തായിരിക്കും?” എന്നാണ് കമാലിന്റെ ഒരു ട്വീറ്റ്.

”ദത്ത് എടുക്കലും വാടക ഗര്‍ഭധാരണവും ഒക്കെ ഒന്ന് തന്നെയാണ്. എങ്ങനെയായാലും അമ്മ ഒന്ന് മാത്രമേയുള്ളു. ഒമ്പത് മാസത്തോളം കുഞ്ഞിനെ വയറ്റില്‍ സൂക്ഷിച്ചവള്‍, പണത്തിന്റെ ബലത്തില്‍ ചില പണക്കാര്‍ ആ കുട്ടിയെ അമ്മയില്‍ നിന്നും തട്ടിയെടുക്കുന്നു. അതിനാല്‍ ഇത് ദത്തെടുക്കല്‍ പോലെ തന്നെയാണ്. അതിന് മറ്റൊരു അര്‍ഥമില്ല. ഒരു കുഞ്ഞിനെ ദത്ത് എടുത്തതില്‍ പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങള്‍” എന്നാണ് മറ്റൊരു ട്വീറ്റ്.

കെആര്‍കെയുടെ ട്വീറ്റുകളെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തുന്നുണ്ട്. ‘കുട്ടി പ്രധാനമെന്ന് തോന്നുന്നുവെങ്കില്‍ കുട്ടിയെ ഗര്‍ഭം ധരിച്ച് പ്രസവിച്ച് ഓമനിച്ച് വളര്‍ത്തുന്നതാണ് ഉത്തമം. നിങ്ങളുടേതായ ഒരു കുട്ടി ലോകത്തിന് അനിവാര്യമൊന്നുമല്ല. അതിനാല്‍ ഈ വാടക ഗര്‍ഭം ആ കുട്ടിയോട് ചെയ്യുന്ന അനീതിയാണ്” എന്നൊക്കെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.