വാളയാർ കേസ്; ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണ്, മുഖപ്രസംഗം: പരിഹസിച്ച് അഡ്വ. എ. ജയശങ്കർ

വാളയാർ കേസിൽ തുടരന്വേഷണവും പുനർവിചാരണയും വിധിച്ച ഹൈക്കോടതി നടപടിയെ കുറിച്ച് ദേശാഭിമാനി ദിനപത്രത്തിൽ വന്ന മുഖപ്രസംഗത്തെ പരിഹസിച്ച് അഡ്വ എ. ജയശങ്കർ. ഹൈക്കോടതി വിധിയെ കുറിച്ച് മനോരമ മുതൽ ചന്ദ്രിക വരെ സകല പത്രങ്ങളും എഡിറ്റോറിയൽ എഴുതിയിട്ടുണ്ടെങ്കിലും ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണ്, മുഖപ്രസംഗം എന്ന് ജയശങ്കർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ രക്ഷിക്കാൻ മുൻ എം.പിയും സി.പി.എം നേതാവുമായ എം.ബി രാജേഷ് ഇടപെട്ടെന്ന് അഡ്വ എ ജയശങ്കർ മുമ്പ് ആരോപിച്ചിട്ടുണ്ട്. പ്രതികളിപ്പോൾ മാന്യന്മാരായി നെഞ്ചും വിരിച്ച് നടക്കുന്നുണ്ടെന്നും. അവര്‍ ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും എല്ലാ ജാഥയ്ക്കും പോകുന്നുണ്ടെന്നും ഒരു ചാനൽ ചർച്ചയിലാണ് ജയശങ്കർ പറഞ്ഞത്. ജയശങ്കർ തുടർന്നും ഈ ആരോപണത്തിൽ ഉറച്ചു നിന്നിരുന്നു. അതേസമയം ജയശങ്കറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.ബി രാജേഷ് പറഞ്ഞിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

കേസിന്റെ എല്ലാ ഘട്ടത്തിലും സർക്കാർ കുടുംബത്തിനൊപ്പമായിരുന്നു എന്നും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അനാസ്ഥയാണ്‌ പ്രതി ചേർക്കപ്പെട്ടവർ രക്ഷപ്പെടാൻ വഴിയൊരുക്കിയത്‌ എന്നുമാണ് ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നത്.

“സർക്കാർ കൈക്കൊണ്ട സമീപനം വാളയാറിലെ കുട്ടികളുടെ കുടുംബത്തിനൊപ്പം എന്ന ഏക അജണ്ടയിൽ ആയിരുന്നെങ്കിലും ഈ കേസിലും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങൾ ഏറെയുണ്ടായി. സർക്കാർ ചെയ്തതെല്ലാം ഇരുട്ടിലാക്കി വ്യാജ പ്രചാരണങ്ങൾ നടന്നു. ബിജെപിയും കോൺഗ്രസും ഈ തദ്ദേശഭരണ തിരഞ്ഞെടുപ്പിലും ഇത് രാഷ്ട്രീയ ആയുധമാക്കി. എന്നാൽ, നീതി നടപ്പാകണം എന്ന ഒറ്റ നിശ്ചയത്തിൽ സർക്കാർ നീങ്ങി. അതിന് ഇപ്പോൾ ഫലമുണ്ടായി. ഹൈക്കോടതി വിധി അനുസരിച്ചുള്ള തുടർനടപടികളും സർക്കാരിൽ നിന്ന് വൈകാതെ ഉണ്ടാകുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിക്കാം.” എന്ന് മുഖപ്രസംഗത്തിന്റെ അവസാന ഖണ്ഡികയിൽ പറയുന്നു.

അഡ്വ എ. ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

വാളയാർ കേസിൽ തുടരന്വേഷണവും പുനർവിചാരണയും വിധിച്ച ഹൈക്കോടതി നടപടിയെ കുറിച്ച് ഇന്ന് മനോരമ മുതൽ ചന്ദ്രിക വരെ സകല പത്രങ്ങളും എഡിറ്റോറിയൽ എഴുതിയിട്ടുണ്ട്. എല്ലാം സിൻഡിക്കേറ്റ് സാഹിത്യം തന്നെ.
എന്നാൽ ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണ്, മുഖപ്രസംഗം!

No photo description available.