കടലിനടിയില്‍ മറഞ്ഞിരുന്നത് അമ്പരപ്പിക്കുന്ന നിധി! മഹാനഗരവും സ്വര്‍ണ്ണശേഖരവും

കടലിനടിയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയത് അപൂര്‍വ്വ നിധിശേഖരം. പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന നൈല്‍ യുദ്ധത്തില്‍ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ തിരഞ്ഞു പോയ ഗവേഷകരാണ് കടലിന്റെ അടിത്തട്ടില്‍ മുങ്ങിപ്പോയ കുറേ കപ്പലുകളും മഹാ നഗരവും കണ്ടെത്തിയത്. അതിനുള്ളില്‍ വന്‍ സ്വര്‍ണം-വെള്ളി ആഭരണങ്ങളുടെ ശേഖരവുമുണ്ടായിരുന്നു. കെട്ടിക്കിടന്നിരുന്ന മണലും ചെളിയുമെല്ലാം നീക്കിയപ്പോഴാണ് ഇനിയും മൂല്യം നിര്‍ണയിക്കാനാകാത്തത്ര വിലയേറിയ നിധിയാണു കണ്‍മുന്നിലെന്ന് ഗവേഷകര്‍ക്ക് മനസിലായത്.

ഒരു കാലത്ത് മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള വ്യാപാരത്തിന്റെ മുഖ്യകേന്ദ്രമായിരുന്ന ഹെറാക്ലിയണ്‍ നഗരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു ഇത്. എഡി എട്ടാം നൂറ്റാണ്ടോടെ മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളിലേക്ക് ഏറെ സമ്പന്നമായിരുന്ന ഈ നഗരം മറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഏകദേശം 1200 വര്‍ഷം പഴക്കമുള്ള ഈ നഗരത്തിലെ സുപ്രധാനമായൊരു ക്ഷേത്രത്തില്‍ നിന്നാണ് ഈ നിധിശേഖരം കണ്ടെത്തിയത്.

മൈലുകളോളം പരന്നു കിടക്കുന്നതായിരുന്നു പുരാതന ഹെറാക്ലിയണ്‍ നഗരം. ഇതില്‍ ഈജിപ്തിന്റെ വടക്കന്‍ തീരത്തായിരുന്നു പര്യവേക്ഷണം. ഈജിപ്തില്‍ നിന്നും യൂറോപ്പില്‍ നിന്നുമുളള ഏകദേശം 2000 മറൈന്‍ ആര്‍ക്കിയോളജിസ്റ്റുകളാണ് ഇതിനു വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തോടൊപ്പം ഒട്ടേറെ ചെറുകപ്പലുകളും കണ്ടെത്തിയിരുന്നു. ഇതിനകത്തായിരുന്നു സ്വര്‍ണത്തിലും വെങ്കലത്തിലും തീര്‍ത്ത നാണയങ്ങളും ആഭരണങ്ങളുമെല്ലാം.

സ്വര്‍ണം, വെങ്കലം എന്നിവ കൊണ്ടു നിര്‍മിച്ച കമ്മലുകളും മോതിരങ്ങളും വന്‍തോതില്‍ കണ്ടെത്തി. പുരാതന കാല രേഖകളില്‍ കാണപ്പെട്ടിരുന്ന പ്രശസ്ത കപ്പലുകളുടെ അവശിഷ്ടങ്ങളും ഹെറാക്ലിയണ്‍ നഗരത്തില്‍ പര്യവേക്ഷകര്‍ തേടുന്നുന്നുണ്ട്. ആ അന്വേഷണത്തിലാണ് മണ്‍പാത്രങ്ങളും മറ്റു കരകൗശലവസ്തുക്കളും കണ്ടെത്തിയത്. ഒരു കപ്പല്‍ നിറയെ മണ്‍പാത്രങ്ങളും സ്വര്‍ണ-വെങ്കല നാണയങ്ങളും ആഭരണങ്ങളുമായിരുന്നു. ഇവയുടെ പഴക്കവും മറ്റു ചരിത്രപ്രാധാന്യവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഗവേഷകര്‍.