യു.ഡി.എഫുമായി നീക്കുപോക്ക് മാത്രം; സി.പി.എം ഞങ്ങളെ പൈശാചികവത്കരിക്കുന്നു

ഹമീദ് വാണിയമ്പലം/ കെ. ഭരത്

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി ബന്ധം സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മനസ്സ് തുറക്കുന്നു.

യു.ഡി.എഫിലേക്കുള്ള വെൽഫയർ പാർട്ടിയുടെ രം​ഗപ്രവേശനം….?

‌തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മതേതരപാർട്ടികളുമായി നീക്കുപോക്ക് നടത്താമെന്നാണ് വെൽഫയർ പാർട്ടിയുടെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആ നീക്കുപോക്ക് സി.പി.ഐ.എമ്മുമായി ആയിരുന്നു.

കേരളത്തിൽ ഇപ്പോൾ സി.പി.ഐ.എമ്മും വെൽഫെയർ പാർട്ടിയും ചേർന്ന് ഭരിക്കുന്ന പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളുമുണ്ട്. ഇത്തവണ ഇത് യു.ഡി.എഫുമായി നടത്താനാണ് നിർദ്ദേശം നൽകിയത്.

ഈ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകർക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം മതേതര പാർട്ടികളുമായി നിക്കുപോക്കു നടത്താം എന്നതാണ്. അത് വെറും നീക്കുപോക്ക് മാത്രമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടത്.

യു.ഡി.എഫ് മാത്രമല്ല വേറെയും മതേതര സ്വഭാവമുള്ള പാർട്ടികൾ നീക്കുപോക്കിന് വന്നാൽ യു.ഡി.എഫുമായി ധാരണയില്ലാത്ത പഞ്ചായത്തുകളിൽ ഇങ്ങനെ നീക്കുപോക്ക് നടത്താനുള്ള അനുവാദവും നൽകിയിട്ടുണ്ട്. മതേതര പാർട്ടി ആയിരിക്കണമെന്നുള്ള കണ്ടീഷൻ മാത്രമേ ഉള്ളൂ.

പാർട്ടിയുമായി സഖ്യമില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്….?

ഒരു തദ്ദേശ തിരഞ്ഞെടുപ്പ് ധാരണയെ അതിനപ്പുറത്തേക്കുള്ള ചർച്ചകളും ധാരണകളുമാക്കി മീഡിയകൾ മാറ്റുകയാണ്. യഥാർത്ഥത്തിൽ അങ്ങനെയുള്ള സഖ്യങ്ങളില്ല. വെറും പ്രാദേശിക ധാരണകൾ മാത്രമാണുള്ളത്.

മാധ്യമങ്ങളെ സംബന്ധിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി സംഖ്യമുണ്ടാവുമോ എന്നാണ് അറിയേണ്ടത്. എന്നാൽ നിലവിലേത് തദ്ദേശ തിരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടുള്ളതാണ്.

എൽ.ഡി.എഫുമായി സഹകരിച്ച പഞ്ചായത്തുകളിൽ ഇത്തവണയും സഖ്യം ഉണ്ടാവുമോ….?

യഥാർത്ഥത്തിൽ ഇക്കുറി മുൻ​ഗണനയിൽ വന്നിരിക്കുന്നത് യു.ഡി.എഫുമായി ചേരാനാണ്. യു.ഡി.എഫ് ബന്ധം എല്ലായിടത്തം നടക്കണമെന്നില്ല. പ്രാദേശികതലത്തിലാണ് തീരുമാനങ്ങൾ ഉണ്ടാവുന്നത്.

ഓരോ പഞ്ചായത്തുകളിലും ഓരോ പാർട്ടികൾ ഒരുമിച്ചിരുന്ന് ധാരണയിൽ എത്തണം. അവിടെ ഏറ്റവും കൂടുതൽ ധാരണയ്ക്ക് സാദ്ധ്യതയുള്ളവരുമായി ബന്ധത്തിൽ ഏർപ്പെടുക എന്നതാണ്. അതിനുള്ള ഒരു പൊതുതത്വം താഴേക്ക് കൊടുത്തിട്ടുണ്ട്. ഇതനുസരിച്ച് താഴേതട്ടിൽ പ്രവർത്തിക്കും.

സി.പി.ഐ.എമ്മുമായുള്ള പാർട്ടിയുടെ ബന്ധം ഉപേക്ഷിക്കാൻ കാരണം….?

കഴിഞ്ഞ പാർലമെന്റി തിരഞ്ഞെടുപ്പിൽ തന്നെ യു.ഡി.എഫുമായി സൗഹൃദപരമായ ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ആ ഒരു അന്തരീക്ഷത്തിലാണ് യു.ഡി.എഫുമായി തദ്ദേശ തിരഞ്ഞെടുപ്പിൽ നീക്കുപോക്ക് ഉണ്ടാക്കാൻ കാരണം.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയം മുമ്പിൽ വെച്ചുകൊണ്ട് മതേതര പാർട്ടിയായ കോൺ​ഗ്രസിനെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചത്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ ദേശീയ തലത്തിൽ മതേതര പാർട്ടികളുടെ കൂട്ടായ്മ ഉണ്ടാവണം.

അങ്ങനെ നടന്ന ചർച്ചകളുടെ ഭാ​ഗമായാണ് തമിഴ്നാട്ടിലും മറ്റിടങ്ങളിലും യു.ഡി.എഫുമായി സഖ്യമുണ്ടാവുന്നത്. ഇതിന് വലിയ റിസല്‍ട്ട് ഉണ്ടായി. സി.പി.ഐ.എമ്മിന് രണ്ട് എം.പിമാർ ഉണ്ടായത് പോലും ഈ മുന്നണിയുടെ ഭാ​ഗമായാണ്.

കേരത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ശക്തരായതിനാൽ ഇത്തരം സഖ്യങ്ങൾ ഉണ്ടാവില്ല. അത്തരം സാഹചര്യത്തിൽ യു.ഡി.എഫുമായി ചേരാനാണ് പാർട്ടി തീരുമാനിച്ചത്. 20 മണ്ഡലത്തിലും പാർട്ടിയുടെ സപ്പോർട്ട് കേരളത്തിൽ വലിയ മാറ്റമുണ്ടാക്കി.

കേന്ദ്രത്തിൽ ബി.ജെ.പി വരാതിരിക്കാനുള്ള തിരഞ്ഞെടുപ്പ് നിലപാട് മാത്രമാണത്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് ഒഴിവാക്കാനാണ് രാഷ്ട്രീയപാർട്ടികൾ ശ്രമിക്കുന്നത്. ആ ഒരു പൊളിറ്റിക്സ് ആണ് വെൽഫെയർ പാർട്ടി തുടർന്നത്.

പാർട്ടിയുടെ യു.ഡി.എഫ് ബന്ധത്തോട് സി.പി.ഐ.എം എങ്ങനെയാണ് പ്രതികരിച്ചത്….?

മോശമായ നിലപാടും വിരോധവും വിയോജിപ്പുമാണ് സി.പി.ഐ.എം പ്രകടിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ വെൽഫെയർ പാർട്ടിയെ ടാർ​ഗറ്റ് ചെയ്ത് പൈശാചികവത്കരിക്കുകയും ചെയ്തു.

കൂടെ നിൽക്കുമ്പോൾ പവിത്രമാവുകയും കൂടെയില്ല എന്ന് തോന്നുമ്പോൾ അക്രമികൾ ആവുകയും ചെയ്യുക എന്നതാണ് സി.പി.ഐ.എമ്മിന്റെ രീതി. അവരുമായി ഒരു സഖ്യം കൂടിയവരുടെ ചരിത്രം പരിശോധിച്ചാൽ തന്നെ ഇത് മനസ്സിലാവും. ഈ ഒരു വൈരാ​ഗ്യവും വിരോധവുമാണ് വെൽഫെയർ പാർട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ കാരണം.

തിരഞ്ഞെടുപ്പിൽ പാർട്ടി മുന്നേറ്റം എങ്ങനെ കാണുന്നു…..?

Read more

നീക്കുപോക്കുകളും ചർച്ചകളുമെല്ലാം നടന്നു കൊണ്ടിരിക്കുകയാണ്. നല്ല റിസല്‍ട്ട് പ്രതീക്ഷിക്കുന്നു. ഏട്ട് വർഷത്തെ ഇടപെടലുകളും പാർട്ടിയുടെ ജനപക്ഷ രാഷ്ട്രീയവും ഭൂസമരങ്ങളും പൗരത്വ പ്രക്ഷോഭങ്ങളുമെല്ലാം സമൂഹത്തിൽ സ്വീകാര്യത ലഭിച്ചവയാണ്. ഇവയെല്ലാം പ്രാദേശിക തിരഞ്ഞെടുപ്പിലെ വോട്ടിൽ പ്രതിഫലിക്കുമെന്നാണ് വെൽഫെയർ പാർട്ടി പ്രതീക്ഷിക്കുന്നത്.