കേരളത്തില്‍ ഒരു ദിവസം വില്‍ക്കുന്നത് 3 ലക്ഷം വ്യാജ പപ്പടങ്ങള്‍: വ്യാജനെ എങ്ങനെ തിരിച്ചറിയാം ?

കേരളത്തില്‍ വ്യാപകമായി വ്യാജ പപ്പടം വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. പരമ്പരാകതമായി പപ്പട നിര്‍മ്മാണത്തില്‍ ഉഴുന്ന് മാവ്, അപ്പക്കാരം, ഉപ്പ് തുടങ്ങിയ ചേരുവകള്‍ മാത്രം ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. കാന്‍സറിന് വരെ വഴിതെളിച്ചേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇന്ന് പപ്പടങ്ങള്‍ വിപണിയിലെത്തുന്നത്. കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഒരു ദിവസം മൂന്നു ലക്ഷം പപ്പടങ്ങളാണ് ഇത്തരത്തില്‍ വിറ്റഴിക്കപ്പെടുന്നത്.

ഉഴുന്നു മാവിനു പകരം മൈദയും അപ്പക്കാരത്തിനു പകരം അലക്കുകാരവും പാമൊയിലിനു പകരം സോഡിയം ബെന്‍സോയേറ്റ് എന്ന അപകടകരമായ രാസവസ്തുവുമാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്. ഇത്തരം വ്യാജ പപ്പടം ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവില്ല. ഉഴുന്ന് ചേര്‍ത്ത പപ്പടം എട്ടു ദിവസം കൊണ്ട് നിറം മാറ്റം വന്നു കേടാകുമ്പോള്‍ മൈദയും രാസവസ്തുക്കളും ചേര്‍ത്ത പപ്പടങ്ങള്‍ രണ്ടു മാസം വരെ കേടു കൂടാതെ ഇരിക്കും. ഇത്തരം പപ്പടം സ്ഥിരമായി കഴിച്ചാല്‍ അസിഡിറ്റിയും അള്‍സറും വന്‍കുടലില്‍ കാന്‍സറും കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവ് ഡിസോര്‍ഡറും ഉണ്ടാകാന്‍ കാരണമാകും.

ഇത്തരം പപ്പടങ്ങളെ ചില മാര്‍ഗങ്ങളിലൂടെ തിരിച്ചറിയാം. പപ്പടം വാങ്ങിയ ശേഷം ഒരു പരന്ന പാത്രത്തില്‍ ഇടുക. തുടര്‍ന്ന് പപ്പടം മൂടുന്ന വിധം വെള്ളമൊഴിക്കുക. അര മണിക്കൂറിന് ശേഷം പപ്പടം വെള്ളത്തില്‍ നിന്നും എടുക്കുമ്പോല്‍ മാവ് കുഴഞ്ഞ രൂപത്തില്‍ ആകുന്നുവെങ്കില്‍ അത് ഉഴുന്ന് പപ്പടമാണ്. പപ്പടത്തിനു അധികം രൂപ മാറ്റം വരുന്നില്ല എങ്കില്‍ അത് ഉറപ്പായും വ്യാജനാണ്. പപ്പടം കിടന്ന വെള്ളം പരിശോധിക്കുമ്പോള്‍ അപ്പക്കാരവും പാമോയിലും ചേര്‍ന്ന വഴുവഴുപ്പ് ഉണ്ടെങ്കിലും അത് വ്യാജ പപ്പടമാണെന്ന് ഉറപ്പിക്കാം.