മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

സെബാസ്റ്റ്യൻ പോൾ

ന്യൂസ്ക്ളിക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയുടെ അറസ്റ്റും എട്ടു മാസം നീണ്ട തടവും തത്കാലം അവസാനിച്ചെങ്കിലും നമ്മുടെ നിയമവ്യവസ്ഥയിലെ ഗുരുതരമായ ചില പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായി ആ സംഭവം. ഭരണഘടനയിലെ ഏറ്റവും പ്രസിദ്ധമായ ഒരു വ്യവസ്ഥ പൊലീസിനെയും പ്രോസിക്യൂഷനെയും വായിച്ചു കേൾപ്പിച്ചതിനുശേഷമാണ് പുർകായസ്ഥയെ വിട്ടയക്കുന്നതിനുള്ള ഉത്തരവ് ജഡ്ജിമാരായ ബി ആർ ഗവായ്,​ സന്ദീപ് മേത്ത എന്നിവർ ചേർന്ന ബെഞ്ച് പുറപ്പെടുവിച്ചത്.

അറസ്റ്റിനും തടങ്കലിനും എതിരായി സംരക്ഷണം നൽകുന്ന അനുച്ഛേദമാണ് 22. അറസ്റ്റിനുള്ള കാരണങ്ങൾ അറസ്റ്റ് ചെയ്യപ്പെടുന്നയാളെ അറിയിക്കണമെന്നതാണ് അനുച്ഛേദം 22ലെ വ്യവസ്ഥകളിലൊന്ന്. ലളിതമായി പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വ്യാഖ്യാനവും വിശദീകരണവും ആവശ്യമാണെങ്കിൽ സുപ്രീം കോടതി അത് പലവട്ടം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന എഡിറ്ററാണ് പ്രബീർ പുർകായസ്ഥ. അദ്ദേഹത്തോടൊപ്പം എച്ച് ആർ മേധാവി അമിത് ചക്രവർത്തിയും ഒക്ടോബർ 3ന് അറസ്റ്റിലായി. ചൈനയ്ക്ക് അനുകൂലമായ വാർത്തകൾ നൽകാൻ പണം കൈപ്പറ്റിയെന്ന ആരോപണമാണ് യുഎപിഎ കേസിന് ആധാരമായി പറഞ്ഞുകേട്ടത്.


അഭിഭാഷകൻെറ സഹായത്തോടെ കോടതിയിൽ പ്രതിരോധം സൃഷ്ടിക്കുന്നതിനുള്ള അവകാശം അറസ്റ്റ് ചെയ്യപ്പെടുന്ന ആൾക്കുണ്ട്. അത് വിലപ്പെട്ട
മൗലികാവകാശമാണ്. പൊലീസിൻെറ നിയമലംഘനം കണ്ടെത്തി തിരുത്തുന്നതിനും തടയുന്നതിനുമുള്ള ഉത്തരവാദിത്വവും അധികാരവും താഴെ മജിസ്ട്രേറ്റിനും വിചാരണക്കോടതിക്കും ഉണ്ടായിരുന്നു. സുപ്രീം കോടതി ഗൗരവത്തോടെ കാണേണ്ടതായ വിഷയമാണിത്.

നടപടിക്രമത്തിൻെറ പ്രാധാന്യം വലുതാണെന്ന തിരിച്ചറിവ് പൊലീസിനും കോടതികൾക്കും ഉണ്ടാകണം. നിയമം വഴി സ്ഥാപിതമായ നടപടിക്രമം
അനുസരിച്ചല്ലാതെ ആരുടെയും സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്ന് അനുച്ഛേദം 21 പറയുന്നു. ക്രിമിനൽ നടപടിക്രമത്തിലെ ഏതെങ്കിലും വകുപ്പിൻെറയല്ല,​ ഭരണഘടനാവ്യവസ്ഥയുടെതന്നെ ലംഘനമാണ് സുപ്രീം കോടതി കണ്ടെത്തിയത്. മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും.