ചന്ദ കൊച്ചാറിനെ എട്ടുമണിക്കൂർ ചോദ്യം ചെയ്തു

ബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ഐ സി ഐ സി ഐ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടർ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ മുമ്പാകെ ഹാജരായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇരുവരെയും എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടു മണിക്കാണ് അവസാനിച്ചത്.
വിഡിയോകോണിന് നൽകിയ വായ്പയെ കുറിച്ചും ഭർത്താവ് ദീപക് കൊച്ചാറിന് പങ്കാളിത്തമുള്ള ന്യുപവർ റെനേവൽസിനെ കുറിച്ചും വിശദമായി വിവരങ്ങൾ ആരാഞ്ഞുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഏതാനും ദിവസം മുമ്പ് ദീപക് കൊച്ചാറിന്റെ സഹോദരൻ രാജീവ് കൊച്ചാറിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഐ സി ഐ സി ഐ ബാങ്ക് മാനേജിംഗ് ഡയറക്ടറായിരിക്കെ വിഡിയോകോണിന് 1875 കോടി രൂപ അനധികൃത വായ്പ അനുവദിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്.ചന്ദ കൊച്ചാറിന്റെയും വീഡിയോകോൺ മാനേജിംഗ് ഡയറക്ടർ വേണുഗോപാൽ ദൂതിന്റെയും വസതികളിൽ സി ബി ഐ റെയ്ഡ് നടത്തി ചില രേഖകൾ പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായണ് ഇ ഡി അന്വേഷണവും ചോദ്യം ചെയ്യലും.