അദാനി പവറിന്റെ ലാഭത്തില്‍ 96 ശതമാനം ഇടിവ്, അറ്റാദായം ഉയര്‍ത്തി വില്‍മാര്‍

രണ്ട് അദാനി ഗ്രൂപ്പ് കമ്പനികള്‍ ബുധനാഴ്ച തങ്ങളുടെ ത്രൈമാസ വരുമാനം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അദാനി പവറിന്റെ ലാഭം 96% ഇടിഞ്ഞ് 9 കോടി രൂപയായപ്പോള്‍, മൂന്നാം പാദത്തില്‍ അദാനി വില്‍മാറിന്റെ അറ്റാദായം 16 ശതമാനം ഉയര്‍ന്ന് 246.16 കോടി രൂപയിലുമെത്തി.

കല്‍ക്കരി ഇറക്കുമതിയുടെ ചെലവ് ഉയര്‍ന്നതും ഊര്‍ജ്ജ ലഭ്യത കുറഞ്ഞതുമാണ് അദാനി പവറിന്റെ ലാഭം ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അദാനി കമ്പനി 218 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 4780 കോടി രൂപയും രണ്ടാം പാദത്തില്‍ 696 കോടി രൂപയുമായിരുന്നു അറ്റാദായം. അതേസമയം വരുമാനം 45 ശതമാനം ഉയര്‍ന്ന് 7764 കോടി രൂപയിലെത്തി.

15,438 കോടി രൂപയുടെ വരുമാനം ആണ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ അദാനി വില്‍മാര്‍ നേടിയത്. ഭക്ഷ്യ എണ്ണയുടെ വിപണി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം ആണ് ഉയര്‍ന്നത്.