സുപ്രീം കോടതി വിധി മറികടക്കാനുള്ള കേന്ദ്രത്തിന്റെ ഡല്‍ഹി ബില്ലിന് ടിഡിപി പിന്തുണ

സംസ്ഥാന അധികാരം കവരുന്ന ഡല്‍ഹി ബില്ലില്‍ കേന്ദ്രത്തിന് പിന്തുണ നല്‍കി കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ രംഗത്ത് വരുന്നു. നാളെ ഡല്‍ഹിക്ക് പകരം ഇതേ കേന്ദ്രനയം മറ്റ് സംസ്ഥാനങ്ങളിലേക്ക് വരുമെന്ന ചിന്ത പല രാഷ്ട്രീയ പാര്‍ട്ടി തലവന്‍മാര്‍ക്കും ഇല്ലെന്ന് വ്യക്തമാക്കുകയാണ് ഈയാം പാറ്റയെ പോലെ തീയ്ക്കടുത്തേക്ക് ഇരച്ചുവരുന്നവരുടെ കൂട്ടം. ആന്ധ്രപ്രദേശിലെ രണ്ട് പ്രബല പ്രാദേശിക പാര്‍ട്ടികളും ഇപ്പോള്‍ ഡല്‍ഹി സര്‍വ്വീസ് ബില്ലില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കി കഴിഞ്ഞു. ആന്ധ്രപ്രദേശിന്റെ ഭരണപക്ഷമായ ജഗമോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കേന്ദ്രത്തിനൊപ്പം നേരത്തെ ഉണ്ടെങ്കില്‍ പ്രതിപക്ഷമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ഇന്ന് കേന്ദ്രത്തെ ബില്ലില്‍ പിന്തുണ അറിയിച്ചു. നവീന്‍ പട്‌നായികിന്റെ ബിജു ജനതാദളും നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രീം കോടതി വിധി അട്ടിമറിക്കാനുള്ള ബില്ലിന് ഇന്നലെ പച്ചക്കൊടി കാണിച്ചിരുന്നു.

ഇതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരായ പോരാട്ടം പാര്‍ലമെന്റില്‍ നിയമമായി മാറുന്നതോടെ അവസാനിപ്പിക്കേണ്ടി വരും. കനത്ത തിരിച്ചടിയാണ് ടിഡിപിയും ബിജെഡിയും ആംആദ്മി പാര്‍ട്ടിക്ക് കേന്ദ്രത്തെ പിന്തുണച്ചു കൊണ്ട് നല്‍കിയത്. ഇന്നലെ ബിജെഡി പിന്തുണച്ചതോടെ രാജ്യസഭയില്‍ ഡല്‍ഹി ബില്‍ പാസാകുമെന്ന കാര്യം ഉറപ്പായി.

കേന്ദ്രസര്‍ക്കാരിന്റെ എന്‍ഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്ല് പാസാക്കാനാവില്ലെന്ന ആംആദ്മി പാര്‍ട്ടിയുടെ വിശ്വാസത്തിന് മേലാണ് ബിജെഡി കത്തിവെച്ചത്. 9 എംപിമാരാണ് ബിജെഡിക്ക് രാജ്യസഭയിലുള്ളത്. 120 എംപിമാരുടെ പിന്തുണയാണ് രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ഭരണപക്ഷത്തിന് വേണ്ടത്. ബിജെഡിയും, വൈഎസ്ആര്‍ കോണ്‍ഗ്രസും, ടിഡിപിയും, മായാവതിയുടെ ബിഎസ്പിയും പിന്തുണ അറിയിച്ചതോടെ ബിജെപി സര്‍ക്കാരിന് 127 പേരുടെ പിന്തുണയായി.

വൈഎസ്ആര്‍ കോണ്‍ഗ്രസിന് രാജ്യസഭയില്‍ 9ഉം ലോക്‌സഭയില്‍ 22ഉം അംഗങ്ങളുണ്ട്. ഇന്ത്യ മുന്നണിയെന്ന 26 പാര്‍ട്ടികള്‍ അടങ്ങിയ പ്രതിപക്ഷ സഖ്യത്തിന് ഏകദേശം 109 എംപിമാരുടെ പിന്തുണയാണ് ഉള്ളത്. ഈ എംപിമാര്‍ കേന്ദ്രത്തിന്റെ ഡല്‍ഹി ബില്ലിനെതിരായി വോട്ടു ചെയ്യു. വിവാദമായ ഡല്‍ഹി സര്‍വ്വീസ് ഓര്‍ഡിനന്‍സ് ഇതോടെ പാര്‍ലമെന്റില്‍ പാസാകുമെന്ന കാര്യം ഉറപ്പാവുകയാണ്.

വിവാദ ഡല്‍ഹി സര്‍വ്വീസ് ഓര്‍ഡിനന്‍സ് എത്തിയതോടെ ആംആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്ന് ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് അധികാരത്തര്‍ക്കത്തില്‍ സുപ്രീ കോടതി ഉത്തരവിട്ടിരുന്നു. ഈ സുപ്രീം കോടതി ഉത്തരവിനെ മറികടക്കാനാണ് ഓര്‍ഡിനന്‍സിലെ അതേ വ്യവസ്ഥതകളോടെ ബില്ല് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. സുപ്രീം കോടതി വിധി മറികടക്കാനുള്ള കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നീക്കത്തെ പ്രാദേശിക പാര്‍ട്ടികള്‍ കൂടി പിന്തുണച്ചതോടെ മോദി സര്‍ക്കാരിന് കൂടുതല്‍ ബലമായി. 2018ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുമായി പിരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന ടിഡിപി പ്രതിപക്ഷ ഐക്യത്തിനെതിരെ തിരിഞ്ഞ് മോദി സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഡല്‍ഹിയിലെ ബ്യൂറോക്രാറ്റുകളെ നിയന്ത്രിക്കാനായുള്ള ഓര്‍ഡിനന്‍സിന് പകരം ഡല്‍ഹിയിലെ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഭേദഗതി ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കന്നത്. കേന്ദ്രത്തിനല്ല, ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ നിയന്ത്രണമെന്ന സുപ്രീം കോടതി ഉത്തരവ് അട്ടിമറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റെ അതേ വ്യവസ്ഥകള്‍ പാര്‍ലമെന്റിലൂടെ നിയമമാക്കുന്നത്.

ഡല്‍ഹിയിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ കാലാവധി, ശമ്പളം, സ്ഥലംമാറ്റം അല്ലെങ്കില്‍ നിയമനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നും കൂടാതെ ഏത് നടപടിയും അന്വേഷണവും തീരുമാനിക്കാനുള്ള അധികാരവും കേന്ദ്ര സര്‍ക്കാരിന് ഉണ്ടെന്നും ഡല്‍ഹി സര്‍വീസസ് ബില്ലില്‍ പറയുന്നു.

ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ക്ക് ബദലായി പുതിയ ഭരണസംവിധാനത്തിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് മേയ് 19-നാണ് കേന്ദ്രം പുറത്തിറക്കിയത്. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്ക് പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ജൂലായ് 25-ന്് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓഗസ്ത് ഒന്നിന് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു.

കനത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്നും സുപ്രീംകോടതി വിധിയെ മറികടക്കാനായി ബില്‍ കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിനില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്‍ അവതരണത്തെ എതിര്‍ത്തു. പക്ഷേ പ്രതിപക്ഷ എതിര്‍പ്പിനെ അവഗണിച്ച് ശബ്ദവോട്ടോടെ ബില്ലന് ലോക്‌സഭ അവതരണാനുമതി നല്‍കുകയായിരുന്നു.