'മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കുന്നു

വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കുന്നു. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതോടെ 35 കേസുകളാണ് പൊലീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല. അതേസമയം ഇതിനോടകം 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി കേസുകള്‍ ഈ മാസം അവസാനിപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്.

മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുലച്ചാണ് സർക്കാർ നിയോഗിച്ച് ഹേമകമ്മിറ്റി റിപ്പോ‍ർട്ടിൻെറ ഭാഗങ്ങള്‍ പുറത്തുവന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന പരാതികളില്‍ പല നടന്മാരും കുടുങ്ങിയിരുന്നു. തൊഴിലടത്തുണ്ടായ തിക്താനുഭവങ്ങളും സിനിമയിൽ അവസരം ലഭിക്കാൻ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്ന മൊഴികള്‍ പുറത്ത് വന്നത് മലയാള സിനിമയെ പിടിച്ച് കുലുക്കുന്നതായിരുന്നു.

കമ്മിറ്റി ശുപാർശകള്‍ക്ക് പിന്നാലെ മോശം അനുഭവങ്ങളുണ്ടായവർ പരാതിയുമായി വന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കമ്മിറ്റിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് 35 കേസുകള്‍ പൊലിസ് രജിസ്റ്റർ ചെയ്തത്. ക്രൈം ബ്രാ‌‌‌ഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകള്‍ പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങള്‍ക്ക് നൽകി. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നായിരുന്നു നോട്ടീസിന് നൽകിയ മറുപടി.

കോടതി മുഖേനയും മൊഴി നൽകിവർക്ക് നോട്ടീസ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകള്‍ മൊഴി നൽകിയതോടെ 21 കേസുകളുടെ തുടർ നടപടിയും അവസാനിപ്പി ച്ച് കോടതിക്ക് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നൽകിയവർ ആവർത്തിച്ചത്. ചിലർ കോടതിയിൽ മൊഴി നൽകാൻ വിമുഖത കാണിച്ചു. തുടർനടപടികള്‍ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് ഈ മാസം കോടതിയിൽ നൽകുന്നതോടെ ഹേമകമ്മിറ്റിയിൽ എടുത്ത എല്ലാ കേസുകളും അവസാനിക്കും.

Read more