അനില്‍ ആന്റണി പണി കൊടുത്തത് രാഹുല്‍ ഗാന്ധിക്ക് തന്നെ

ഏ കെ ആന്റെണിയുടെ മകന്‍ അനില്‍ ആന്റെണിയെ കോണ്‍ഗ്രസിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത് എന്തായിരിക്കും? മറ്റൊന്നുമല്ല രാഹുല്‍ ഗാന്ധിയോടുള്ള അമര്‍ഷം തന്നെ. ബി ബി സിയുടെ മോദിക്കെതിരെയുള്ള ഡോക്കുമെന്ററിക്കെതിരെ അനില്‍ ആന്റെണി ട്വീറ്റിട്ടത് ചുമ്മാ ഒന്നും അറിയാതെയല്ല. കൃത്യമായ ആസൂത്രണത്തോടെയും പദ്ധതിയോടെയും നടത്തിയ ബുദ്ധി പൂര്‍വ്വമായ നീക്കമായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങിയിട്ട് മാസങ്ങളായിട്ടും അതില്‍ ചുമ്മാതൊന്നു തല കാണിക്കാന്‍ പോലും ഏ കെ ആന്റെണിയുടെ മകന്‍ തെയ്യാറായിരുന്നില്ല. രാഹുലുമായി ഏ കെ ആന്റെണി അത്രയേറെ അകന്ന് കഴിഞ്ഞത് കൊണ്ടാണത്. ഏ കെ ആന്റെണിയെ രാഹുലിന് ഇഷ്ടമല്ലാത്തത് കൊണ്ട് സാധാരണഗതിയില്‍ മകനെയും രാഹുലിന് താല്‍പര്യമുണ്ടാകില്ലല്ലോ. ഐ ഐ സി സി യുടെ ദേശീയതലത്തിലുള്ള ചുമതലകളൊന്നും രാഹുല്‍ തന്നെ ഏല്‍പ്പിക്കാതിരുന്നതില്‍ അനില്‍ ആന്റെണി വളരേയേറെ അസംതൃപ്തനായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ അനിഷ്ടവും കേരളാ നേതാക്കളുടെ പാരവയ്പും കൂടിയായപ്പോള്‍ പിന്നെ കോണ്‍ഗ്രസില്‍ നിന്നിട്ടു വലിയ കാര്യമില്ലന്ന് അനില്‍ ആന്റെണിക്ക് മനസിലായി. കെ പി സി സി ഡിജിറ്റല്‍ മീഡിയാ സെല്‍ കണ്‍വീനര്‍ സ്ഥാനമൊക്കെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വെറും അപ്പൂപ്പന്‍ താടിയാണ്. അപ്പോഴാണ് മോങ്ങാനിരുന്നതിന്റെ തലയില്‍ തേങ്ങാ വീണാപോലെ ബി ബി സി ഒരു ഡോക്കുമെന്ററിയുമായി ഇറങ്ങിയത്. ആന്റെണിയുടെ മകനല്ല അവസരം എങ്ങിനെ മുതലാക്കണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.

കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളില്‍ രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കില്‍ നിന്ന് ആദ്യം പുറത്തായ വ്യക്തികളിലൊരാള്‍ സാക്ഷാല്‍ ഏ കെ ആന്റെണി തന്നെയായിരുന്നു. എന്നാല്‍ ആന്റണി ബുദ്ധിമാനായത് കൊണ്ട് അതാരും അറിഞ്ഞില്ല. റാഫേല്‍ വിമാന ഇടപാടില്‍ മോദി സര്‍ക്കാര്‍ കളിച്ച കള്ളക്കളികളെക്കുറിച്ച് പാര്‍ലമെന്റിനകത്തും പുറത്തും രാഹുല്‍ ഗാന്ധി ആഞ്ഞടിക്കുമ്പോള്‍ മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന ഏ കെ ആന്റെണി രാഹുലിന് അനുകൂലമായി ഒരക്ഷരം മിണ്ടിയില്ല. ആന്റെണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് 2012 ല്‍ 126 റാഫേല്‍ വിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസേള്‍ട്ട് ഏവിയേഷനില്‍ നിന്ന വാങ്ങാനുള്ള നീക്കം തുടങ്ങിയത്. 18 എണ്ണം വിമാനങ്ങളായും ബാക്കി 108 എണ്ണത്തിന്റെ സാങ്കേതിക വിദ്യ കൈമാറാനുമായിരുന്നു ആദ്യം തിരുമാനിച്ചത്. എന്നാല്‍ ബി ജെ പി സര്‍്ക്കാര്‍ വന്നപ്പോള്‍ ആ നീക്കം പൊളിച്ചു. ടെക്‌നോളജി കൈമാറ്റമൊന്നും നടക്കുന്ന കാര്യമല്ലന്നയിരുന്നു മോദിയുടെവാദം. 59000 കോടി രൂപ മുടക്കി 36 റാഫേല്‍ വിമാനങ്ങള്‍ നേരെ ഇങ്ങുവാങ്ങിക്കാനാണ് സര്‍ക്കാര്‍ തിരുമാനിച്ചത്

ഇതില്‍ വലിയ അഴിമതിയുണ്ടെന്ന് രാഹുല്‍ ഘോരഘോരം നാടാകെ നടന്ന് പ്രസംഗിക്കുമ്പോഴും ഇതിന്റെ എല്ലാ കഥകളും അറിയാവുന്ന പഴയ പ്രതിരോധമന്ത്രി ഏ കെ ആന്റെണി ഒരക്ഷരം മിണ്ടിയില്ല. ഇത് അക്ഷരാര്‍ത്ഥത്തില്‍ രാഹുലിനെ പ്രകോപിപ്പിച്ചു. 2019 ലെ തിരഞ്ഞെടുപ്പ് തോറ്റുകഴിഞ്ഞപ്പോള്‍ രാഹുല്‍ ആദ്യം ചോദിച്ചതും ഇതാണ്. ഞാന്‍ റാഫേല്‍, അഴിമതി എന്നൊക്കെ വിളിച്ചു പറഞ്ഞു നടന്നപ്പോള്‍ നിങ്ങളൊക്കെ ഏത് മൂലയില്‍ പോയി ഒൡച്ചിരിക്കുകയായിരുന്നു? കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഇത് കേട്ട ആന്റെണി തലതാഴ്തിയിരുന്നു. ഏ കെ ആന്റെണി പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് അന്ന് അമേരിക്കയിലായിരുന്ന അനില്‍ ആന്റെണിയുടെ ഇടപടെലില്‍ പ്രതിരോധ രംഗത്ത് ചില കയറ്റfഇറക്കുമതികള്‍ നടന്നിരുന്നുവെന്നും അത് പിന്നീട് ബി ജെ പി അധികാരത്തില്‍ വന്നപ്പോള്‍ കണ്ടുപിടിച്ചുവെന്നും അതാണ് ് ആന്റെണി ബി ജെ പിക്കതിരെ മിണ്ടാതതെന്നും ചില ദോഷൈക ദൃക്കുകള്‍ ഇതിനിടയില്‍ പറഞ്ഞു പരത്തുകയും ചെയ്്തു.

ആന്റെണി തന്നെ പിന്നില്‍ നിന്ന് കുത്തിയെന്ന് രാഹുല്‍ ഗാന്ധിക്ക് തോന്നിയപ്പോള്‍ തന്നെ ആന്റെ കൂടും കുടുക്കയെമെടുത്ത് ഡല്‍ഹി വിടാന്‍ തെയ്യാറെടുത്തതായിരുന്നു. സോണിയാ ഗാന്ധിയാണ് കുറച്ച് കാലം കൂടി അവിടെ പിടിച്ച് നിര്‍ത്തിയത്. കെ സി വേണുഗോപാലിനെ പോലുള്ളവര്‍ ഡല്‍ഹിയില്‍ സാരഥ്യം ഏറ്റെടുത്തപ്പോഴേക്കും ആന്റെണി സ്ഥലം കാലിയാക്കുകയും ചെയ്തു. ഏതായാലും അനില്‍ ആന്റെണിക്ക് അന്നേ കാര്യം മനസിലായി. രാഹുല്‍ അടുപ്പിക്കില്ല, അപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നിട്ടും കാര്യമില്ല. പറ്റിയ സമയത്ത് സ്ഥലം വിടുക. ഇപ്പോള്‍ സമയം ഒത്തുവന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ നെഞ്ചത്ത് ഒരു കല്ലും എടുത്തിട്ട് അനില്‍ ആന്റെണി പൊടിയും തട്ടി ഇറങ്ങിപ്പോയി.

അതോടൊപ്പം മറ്റൊന്നു കൂടി പറയാതെ വയ്യ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ രാഹുലിന്റെ കൂടെ ഭാരത് ജോഡോയാത്രയില്‍ ഇന്ത്യ മുഴുവന്‍ നടക്കുകയാണ്, രാഹുലിന് ചാണ്ടി ഉമ്മനെ താല്‍പര്യവുമാണ്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ കളം പിടിക്കുമ്പോള്‍ പിന്നെ ആന്റെണിയുടെ മകന്‍ കളത്തില്‍ നിന്നിട്ടു ഒരു കാര്യവുമില്ലല്ലോ.