ദുരിതാശ്വാസത്തിന് പണം ഇല്ലാതെ വലയുമ്പോൾ റബ്കോയ്ക്ക് 251 കോടി, പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ മാർക്കറ്റ്‌ഫെഡിന് 56 കോടിയും; മന്ത്രിസഭ ഒരെതിർപ്പുമില്ലാതെ പാസാക്കി

രണ്ടാം പ്രളയത്തിന്റെ ആഘാതത്തിനിടെ സി പി എം നിയന്ത്രണത്തിലുള്ള “റബ്കോ” യ്ക്ക് സർക്കാരിന്റെ വൻ സഹായം. റബ്കോ സംസ്ഥാന സഹകരണ ബാങ്കിന് വായ്പാ കുടിശികയായി നൽകാനുള്ള 251 കോടി രൂപ സർക്കാർ നൽകി. ഈ തുക റബ്കോയ്ക്ക് വായ്പ നൽകിയതായി കണക്കാക്കും. പിന്നീട് തിരിച്ചടക്കേണ്ടതാണെങ്കിലും ഈ തുക ലഭിക്കാനിടയില്ല . തുടരെ  രണ്ട് പ്രകൃതിദുരന്തങ്ങൾ നേരിട്ട സംസ്ഥാനം പുനരധിവാസത്തിന് പണം കണ്ടെത്താനാകാതെ ഉഴലുമ്പോഴാണ് ധൂർത്തിന് സമാനമായ ഈ സഹായം.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് റബ്കോയെ സഹായിക്കാനുള്ള സഹകരണ വകുപ്പിന്റെ നിർദ്ദേശം അംഗീകരിച്ചത്. പണം ഇതിനകം തന്നെ കൈമാറിക്കഴിഞ്ഞതിനാൽ നടപടി അംഗീകരിക്കേണ്ട ജോലിയെ മന്ത്രിസഭക്ക് ഉണ്ടായുള്ളു.  കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന സഹകരണ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് റബ്കോയുടെ വായ്പാ കുടിശികയുടെ ഭാരം സർക്കാർ സ്വന്തം ചുമലിലേറ്റിയത്. പ്രതിപക്ഷ വിമർശനം ഒഴിവാക്കാൻ കോൺഗ്രസ് മേധാവിത്വമുള്ള മാർക്കറ്റ് ഫെഡിന്റെ അടക്കം 56 കോടിയോളം രൂപയുടെ ബാധ്യതയും ഏറ്റെടുത്തു .റബ്കോ,  മാർക്കറ്റ് ഫെഡ് എന്നിവ ഉൾപ്പെടുന്ന സഹകരണ സ്ഥാപനങ്ങളുടെ വായ്പാ കുടിശിക തീർക്കാൻ മൊത്തം 306 കോടി രൂപയാണ് സർക്കാർ സംസ്ഥാന സഹകരണ ബാങ്കിന് നൽകിയത്.

                                      പ്രകൃതിദുരന്തങ്ങൾ നേരിടുന്ന കാലത്ത് ഇത്രയും തുക റബ്കോയുടെ വായ്‌പ തീർക്കാൻ ചെലവാക്കുന്നതിന് എതിരെ ഒരു എതിർപ്പും മന്ത്രിസഭാ യോഗത്തിലുണ്ടായില്ല. സംസ്ഥാന സഹകരണ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി കുറയ്ക്കാൻ നേരത്തെ തന്നെ നടപടി ആരംഭിച്ചതാണെന്നും ഇതിന് നിയമസഭയുടെ അംഗീകാരം ഉണ്ടെന്നുമാണ് സഹകരണ വകുപ്പിന്റെ പ്രതികരണം.
                    റബർ മേഖലയിലെ ഇടപെടലിനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനുമായി സിപിഎം നിയന്ത്രണത്തിൽ തലശേരി ആസ്ഥാനമായി ആരംഭിച്ച സ്ഥാപനമാണ് റബ്കോ. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ഇ.നാരായണൻ ആയിരുന്നു തലപ്പത്ത്. ആദ്യം സൈക്കിൾ ടയറും ഹവായ് ചെരുപ്പുകളും കിടക്കകളുമായിരുന്നു നിർമ്മിച്ചിരുന്നത്. പിന്നീട് റബർ തടികളിൽ നിന്നുള്ള ഫർണിച്ചറുകളിലേക്ക് മാറി. എന്നാൽ സ്ഥാപനം വളരുന്നതിന് ഒപ്പം കടബാധ്യതകളും പെരുകി. സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് എടുത്ത വൻ തുകകളുടെ വായ്പയായിരുന്നു മൂലധനം.കോട്ടയം ജില്ലാ സഹകരണ ബാങ്കിൽ നിന്ന് എടുത്ത നൂറ് കോടിയുടെ വായ്പ തിരിച്ചടക്കാതെ വന്നപ്പോൾ ബാങ്കും പ്രതിസന്ധിയിലായി.തുടർന്ന്  കർഷകർക്ക് പലിശ കുറച്ച് വായ്പ നൽകാൻ നബാർഡ് നൽകിയിരുന്ന സഹായം കോട്ടയം ജില്ലാ ബാങ്കിന് നിഷേധിക്കുകയും ചെയ്തു. സിപിഎം പിന്തുണയിലാണ് ഈ പ്രതിസന്ധികളെ റബ്കോ അതിജീവിച്ചത് ഇപ്പോൾ വൻ കടം വീട്ടാൻ സർക്കാർ സഹായഹസ്തവും നീട്ടുന്നു.