സമൂഹ മാധ്യമങ്ങള്‍ പൗരന്റെ മൗലിക അവകാശം മാനിക്കണം; മുന്നറിയിപ്പ് ഇല്ലാതെ അക്കൗണ്ടുകള്‍ പൂട്ടിയാല്‍ നടപടിയെന്ന് കേന്ദ്രം

സമൂഹ മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ അക്കൗണ്ടുകള്‍ ഏകപക്ഷീയമായി സസ്‌പെന്‍ഡ് ചെയ്യാനാകില്ലെന്ന് സമൂഹമാധ്യമങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. പൗരന്റെ മൗലിക അവകാശങ്ങള്‍ മാനിക്കണമെന്നും കാട്ടി കേന്ദ്ര ഐടി മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

സമൂഹമാധ്യമ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിന് ട്വിറ്ററിനെതിരെ രണ്ടുപേര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുക എന്നത് അവസാനത്തെ നടപടി ആയിരിക്കണം. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍ നീക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് അധികാരം ഉണ്ട്. ഒരു വ്യക്തി അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് നിരന്തരം നിയമവിരുദ്ധ പോസ്റ്റുകളാണ് ഇടുന്നതെങ്കില്‍ ആ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യാവുന്നതാണ്. എന്നാല്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമാകണം സസ്‌പെന്‍ഷനെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരാളുടെ ഭൂരിഭാഗം ഉള്ളടക്കവും നിയമവിരുദ്ധമാണെങ്കില്‍, അക്കൗണ്ട് താത്കാലികമായി നിര്‍ത്തലാക്കാനുള്ള നടപടി സ്വീകരിക്കാമെന്നും കേന്ദ്രം പറയുന്നു

Read more

ഭരണഘടനയുടെ 14, 19, 21 അനുച്ഛേദങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന മൗലിക അവകാശങ്ങള്‍ ഉറപ്പ് വരുത്താന്‍ തങ്ങള്‍ക്ക് ഭരണഘടനപരമായ ബാധ്യതയുണ്ടെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹികവും സാങ്കേതികവുമായ പുരോഗതി കാരണം പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനോ ഉപേക്ഷിക്കാനോ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.