'നീലക്കിളി' പാപ്പരാകും; മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ പാപ്പരത്വത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി പുതിയ മേധാവി ഇലോണ്‍ മസ്‌ക്. മസ്‌ക് ട്വിറ്റര്‍ വാങ്ങി ആഴ്ചകള്‍ക്കകമാണ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനം കൂപ്പുകുത്തുന്നെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച ട്വിറ്ററിലെ മുഴുവന്‍ ജീവനക്കാരുമായും മസ്‌ക് ആദ്യമായി നടത്തിയ കൂടിക്കാഴ്ചയില്‍ കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത വര്‍ഷത്തേക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി രാജിവെച്ചത് പ്രതിസന്ധി രൂക്ഷമാക്കിയതായി അദ്ദേഹം അറിയിച്ചു. മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ 50 ശതമാനത്തോളം ജീവനക്കാരെ ട്വിറ്ററില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. അതിനു പുറമെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ലിയ കിസ്‌നര്‍, മുതിര്‍ന്ന എക്സിക്യൂട്ടീവുകളായ യോയെല്‍ റോത്ത്, റോബിന്‍ വീലര്‍, ചീഫ് പ്രൈവസി ഓഫിസര്‍ ഡാമിയന്‍ കീറന്‍, ചീഫ് കംപ്ലയന്‍സ് ഓഫിസര്‍ മരിയാനെ ഫൊഗാര്‍ട്ടി തുടങ്ങിയവരുടെ രാജി പ്രതിസന്ധി രൂക്ഷമാക്കി.

കമ്പനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നേരത്തെ തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു. 75 ശതമാനം ആളുകളെ വെട്ടി കുറച്ചാല്‍ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതല്‍ നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മസ്‌ക് പണിതുടങ്ങിയിരിക്കുന്നത്.

75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ മസ്‌ക് ഉറച്ചു നിന്നാല്‍ അടുത്തിടെ ലോകത്ത് നടന്ന ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലായിരിക്കും ഇത്.