പറഞ്ഞതെല്ലാം വിഴുങ്ങി… ചാറ്റ് ജിപിടിയെ വെട്ടാന്‍ മസ്‌കിന്റെ 'ട്രൂത്ത് ജിപിടി', എഐയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ആലോചിച്ച് ഉറക്കം നഷ്ടപ്പെടാറുണ്ടെന്ന് ഗൂഗിള്‍ സി.ഇ.ഒ

എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ് ജിപിടി പോലെ മറ്റൊരു ചാറ്റ് ബോട്ട് വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്വിറ്റർ സിഇഒയും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്ക്. ചാറ്റ് ജിപിടിയെയും സമാനമായ മറ്റ് ഉല്‍പന്നങ്ങളെയും നേരിടാന്‍ ‘ട്രൂത്ത് ജിപിടി’ എന്ന പേരിൽ പരമാവധി വസ്തുതകളോടു ചേർന്നു നിൽക്കുന്ന, പ്രപഞ്ചത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ചാറ്റ് ബോട്ട് ആയിരിക്കും പുറത്തിറക്കുക എന്നാണ് ഫോക്സ് ന്യൂസ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. ചാറ്റ്ജിപിടിയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതാണ് ട്രൂത്ത് ജിപിടിയെന്ന വാദവും ഇലോൺ മസ്ക് ഉന്നയിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ കൂടി ഭാഗമായ ഓപ്പണ്‍ എഐ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിടിയെയും ഗൂഗിളിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ഡിനെയും വിമര്‍ശിക്കാനും മസ്‌ക് മറന്നില്ല.

‘പ്രപഞ്ചത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന എഐ മനുഷ്യരെ ഇല്ലായ്മ ചെയ്യാൻ സാധ്യതയില്ല. ഈ പ്രപഞ്ചത്തിലെ ആകർഷകമായ ഒരു ഘടകമാണ് മനുഷ്യൻ എന്നതാണ് കാരണം. തെറ്റായി രൂപകൽപന ചെയ്ത വിമാനത്തെക്കാളോ നന്നായി ഉണ്ടാക്കാത്ത കാറിനെക്കാളോ അപകടകാരിയാണ് എഐ. മനുഷ്യസംസ്‍കാരത്തെ തന്നെ നശിപ്പിക്കാനുള്ള ശക്തി ഇവയ്ക്കുണ്ടെന്നും മസ്‍ക് പറഞ്ഞു. ചാറ്റ് ജിപിടിയുടെ കൂടുതൽ കരുത്തുറ്റ പതിപ്പായ ജിപിടി 4 നും സമാന രീതിയിലുള്ള എഐകൾക്കും എതിരെ 1300-ഓളം പ്രമുഖർ മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു. ഇതിൽ ഒരാൾ മസ്‌ക് ആയിരുന്നു. ഇത്തരത്തിലുള്ള നിർമിതബുദ്ധികൾ പ്രചരിപ്പിക്കുക വസ്തുതാവിരുദ്ധവും അസത്യവുമായ കാര്യങ്ങൾ ആണ് എന്നും ഇത് കൂടുതൽ അപകടകരമാണ് എന്നുമായിരുന്നു ഇവരുടെ വാദം.

അതേസമയം, തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ നിർമിതബുദ്ധി അപകടകരമായേക്കും എന്ന് ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ പറഞ്ഞു. എഐയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ആലോചിച്ച് ഉറക്കം നഷ്ടപ്പെടാറുണ്ട്. എഐയെ നിയന്ത്രിക്കാനായി ഭരണകൂടങ്ങൾ നിയമനിർമാണം നടത്തണം. സമൂഹത്തിൽ മാറ്റങ്ങളുണ്ടാകുന്നതിന്റെ വേഗവും സാങ്കേതികവിദ്യയുടെ വളർച്ചയുടെ വേഗവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എഐയുടെ തുടക്കത്തിൽ തന്നെ ആശങ്ക പ്രകടിപ്പിക്കുന്നവരുണ്ട്. ഇത്തരം ഗൗരവകരമായ ചർച്ചകളെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്നും സിബിഎസ് വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ സുന്ദർ പിച്ചൈ വ്യക്തമാക്കി. കൂടാതെ എഐയുടെ കടന്നുവരവ് എഴുത്തുകാർ, ആർക്കിടെക്റ്റുകൾ, സോഫ്റ്റ്‌വെയർ എൻജിനീയർമാർ തുടങ്ങിയവരുടെ തൊഴിലുകളെ ദോഷകരമായി ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പൺ എഐയുടെ ജിപിടി 4നേക്കാൾ മികച്ച എഐ മോഡലുകളെ കുറിച്ചുള്ള ഗവേഷണങ്ങൾ ആറു മാസത്തേക്ക് നിർത്തി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് മസ്ക് മാർച്ചിൽ ഒരു കത്തെഴുതിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സുരക്ഷയെ ഗൗരവത്തോടെ എടുക്കാത്തതിന് ഗൂഗിള്‍ സഹസ്ഥാപകനായ ലാരി പേജിനെ മസ്‌ക് വിമർശിക്കുകയും ചെയ്തിരുന്നു. ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും മുന്‍ മേധാവി കൂടിയാണ് മസ്‌ക്. സ്ഥാപനത്തിലെ ബോര്‍ഡ് അംഗങ്ങളുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മസ്‌ക് കമ്പനിയില്‍ നിന്ന് പുറത്തു പോവുകയായിരുന്നു. എന്നാൽ ഓപ്പണ്‍ എഐയെ വെല്ലുവിളിക്കാനാണ് മസ്‌കിന്റെ ഈ നീക്കം എന്നാണ് വിലയിരുത്തല്‍ .

അതേസമയം, ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് പല വാർത്തകളും ദിവസേന കണ്ടുവരുന്നുണ്ട്. ഈയിടെ സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാൽ ഇറ്റലിയിൽ ചാറ്റ്ജിപിടിക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇറ്റലിയിലെ വിവരസംരക്ഷണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. ഇതോടെ ചാറ്റ് ജിപിടി നിരോധിക്കുന്ന ആദ്യത്തെ പാശ്ചാത്യരാജ്യമായി ഇറ്റലി മാറുകയും ചെയ്തു. ഉപഭോക്താക്കൾക്ക് ഒരു പ്രാധാന്യവും കൊടുക്കാതെ, യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ വലിയ തോതിലുള്ള ഡാറ്റ കൈമാറ്റം ചാറ്റ്ജിപിടി നടത്തുന്നതായി ഇറ്റാലിയൻ റെഗുലേറ്ററി കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.